മാന്നാർ (ആലപ്പുഴ)∙ കുളിക്കടവിൽ നീന്തിയെത്തിയ കൊലക്കേസ് പ്രതി സ്ത്രീയെ ആക്രമിച്ചു. സ്ത്രീയെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച പ്രതി, കടവിലേക്കു മറ്റൊരാൾ വരുന്നതു കണ്ട് ആറ്റിൽ ചാടി തിരികെ നീന്തി രക്ഷപ്പെട്ടു. പരുമല കോട്ടയ്ക്കമാലി സബീറിനെതിരെ (45) പൊലീസ് കേസെടുത്തു.
ഇന്നലെ ഉച്ചയോടെ വീടിനു സമീപത്തെ കടവിൽ തുണി അലക്കുകയായിരുന്ന സ്ത്രീയുടെ അടുത്തെത്തിയ പ്രതി തുണികൊണ്ട് കണ്ണും മുഖവും മൂടി വെള്ളത്തിലേക്കു തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ക്രൂരമായി പലതവണ മർദിക്കുകയും ചെയ്തു.
മറ്റൊരു സ്ത്രീ കുളിക്കടവിലേക്ക് വരുന്നതു കണ്ട പ്രതി ആറ്റിൽ ചാടി രക്ഷപ്പെടുകയായിരുന്നു. സ്ത്രീയുടെ മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും അടിയേറ്റ പാടുകളുണ്ട്. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ആറിന്റെ അക്കരെയാണ് പ്രതി സബീറിന്റെ വീട്. കൊലക്കേസ് ഉൾപ്പെടെ പല ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട സബീർ അടുത്തയിടെയാണ് ജയിലിൽ നിന്നിറങ്ങിയത്. രണ്ടു മൂന്നു ദിവസമായി പ്രതി തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നെന്നു സ്ത്രീ മൊഴി നൽകി. കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നും, കമ്മലും മാലയും വളയും ഊരിത്തരാമെന്നും ഉപദ്രവിക്കരുതെന്നും പറഞ്ഞെങ്കിലും വകവയ്ക്കാതെ പ്രതി വീണ്ടും ക്രൂരമായി മർദിക്കുകയായിരുന്നെന്നും സ്ത്രീ പൊലീസിനോടു പറഞ്ഞു.
പ്രതിക്ക് വേണ്ടി മാന്നാർ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. മോഷണശ്രമം അല്ലെന്നും അക്രമവും പീഡനവുമായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.






