ഭൂട്ടാൻ‍ വാഹനക്കടത്ത്: നിർണായക അറസ്റ്റുകളുമായി കസ്റ്റംസ്, മുഖ്യസൂത്രധാരൻ പിടിയിൽ

Spread the love

കൊച്ചി ∙ ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം ‘ഓപ്പറേഷൻ നുമ്ഖോറി’ൽ നിർണായക അറസ്റ്റുകളുമായി കസ്റ്റംസ്. വാഹനക്കടത്തിന്റെ മുഖ്യസൂത്രധാരനെന്നു കരുതുന്ന ബംഗാളിലെ ജയ്ഗാവോൺ സ്വദേശിയായ ബിശ്വദീപ് ദാസ് ഉൾപ്പെടെ അഞ്ചു പേരെയാണ് അറസ്റ്റ് ചെയ്തത്. രാജ്യത്തെ പ്രമുഖ ഐടി കമ്പനികളിലൊന്നിൽ സീനിയർ എൻജിനീയറാണ് ബിശ്വദീപ് ദാസ്. കഴിഞ്ഞ മാസം 22ന് അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ഇയാളെ കസ്റ്റംസ് കൊച്ചിയിലെത്തിച്ചു. അസമിലെ ബോങ്യാഗോവോണിലെ ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ ദീപക് പഠോവരി ഉള്‍‍പ്പെടെ 4 പേരെയും കൊച്ചി കസ്റ്റംസ് ഷില്ലോങ് കസ്റ്റംസിന്റെയും ശശസ്ത്ര സീമാ ബെല്ലിന്റെയും സഹായത്തോടെ അറസ്റ്റ് ചെയ്തു.

 

കസ്റ്റംസിന്റെ കൊച്ചി യൂണിറ്റാണ് ഓപ്പറേഷൻ നുമ്ഖോറിന് തുടക്കം കുറിച്ചത്. ഭൂട്ടാനിൽ നിന്ന് വിദേശ നിർമിത സെക്കൻഡ് ഹാൻഡ് ആഡംബര കാറുകളും മറ്റും അനധികൃതമായി ഇന്ത്യയിലെത്തിച്ച് വിവിധ സംസ്ഥാനങ്ങളിൽ വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ റജിസ്ട്രേഷൻ നടത്തി വിവിധ സംസ്ഥാനങ്ങളിൽ വിൽക്കുന്ന സംഭവമാണ് കസ്റ്റംസ് അന്വേഷിച്ചത്. കേരളത്തിൽ മാത്രം 200ഓളം വാഹനങ്ങൾ ഇത്തരത്തിൽ എത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ കണക്ക്. തുടർന്നു നടത്തിയ പരിശോധനകളിൽ ചലച്ചിത്ര താരങ്ങളുടേത് ഉൾപ്പെടെ 50ഓളം വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുക്കുകയുണ്ടായി. ഇതിനു പിന്നാലെ അന്വേഷണം വ്യാപിപ്പിച്ച കസ്റ്റംസ് കൊച്ചി യൂണിറ്റ് 3000ത്തോളം കിലോമീറ്റർ സഞ്ചരിച്ച് ബോങ്യാഗോവോണിലും ജയ്ഗാവോണിലുമെത്തി പ്രതികളെ പ്രാദേശിക പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.

 

ഇന്ത്യ– ഭൂട്ടാൻ അതിർത്തിയിലെ ഇന്ത്യയുടെ ഭാഗമാണ് ജയ്ഗാവോൺ. അതിർത്തിയിലെ ഭൂട്ടാൻ പട്ടണമായ ഫുന്റ്ഷൊലിങ് വഴി ജയ്ഗാവോണിലേക്ക് വാഹനങ്ങൾ എത്തിച്ച് വ്യാജരേഖകൾ ഉണ്ടാക്കി നൽകുകയായിരുന്നു സംഘം ചെയ്തിരുന്നത്. അസമിൽ മാത്രം ഇത്തരത്തിൽ 460 വാഹനങ്ങൾ വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് ചുക്കാൻ പിടിച്ച പ്രധാനികളിലൊരാളാണ് ദീപക് പഠോവരി എന്നാണ് വിവരം. ഇയാൾ മുമ്പും സമാനമായ കുറ്റകൃത്യത്തിന് പിടിയിലായിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അസം സ്വദേശികളായ അയൂബ് അലി, മുഹമ്മദ് മുസ്തഫ അഹമ്മദ്, ജലാൽ മണ്ഡൽ തുടങ്ങിയവരാണ് ബിശ്വദീപിനും ദീപക്കിനും പുറമെ പിടിയിലായവർ. അസം ഉൾപ്പെടെ ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രം ഒരേ ചേസിസ്, എൻജിൻ നമ്പറുകളുള്ള 15,849 വാഹനങ്ങളുണ്ടെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ കണ്ടെത്തിയിരുന്നു.

 

വാഹനങ്ങൾ കടത്തിക്കൊണ്ടു വന്ന് വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ റജിസ്ട്രേഷൻ നടത്തി വിൽപന നടത്തുന്ന രാജ്യാന്തര റാക്കറ്റിനെ കുറിച്ചുള്ള ഏറ്റവും വലിയ അന്വേഷണമെന്നാണ് ഓപ്പറേഷൻ നുമ്ഖോറിനെ കസ്റ്റംസ് അധികൃതർ വിശേഷിപ്പിക്കുന്നത്. രാജ്യവ്യാപകമായി പടർന്നു കിടക്കുന്ന വലിയ ശൃംഖലയാണിത്. വാഹനങ്ങൾ കടത്തിക്കൊണ്ടു വന്ന് പൊളിച്ച് ട്രക്കുകളിലാക്കി മറ്റു സംസ്ഥാനങ്ങളിൽ എത്തിക്കുന്നതും പതിവാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ഇത്തരത്തിലാണ് വാഹനങ്ങൾ എത്തിച്ചിരുന്നത് എന്നാണ് കരുതുന്നത്. ഇത്തരത്തിൽ വാഹനങ്ങൾ എത്തിച്ചിരുന്ന ഒരു കോയമ്പത്തൂര്‍ സംഘത്തെ പിടികൂടിയതാണ് ഓപ്പറേഷൻ നുമ്ഖോറിലേക്ക് നയിച്ചത്.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *