നേമം ∙ യുവാക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഉന്തിലും തള്ളിലും സമീപത്തെ വസ്ത്രശാലയുടെ ചില്ലുതകർന്ന് നെഞ്ചിൽ തുളച്ചുകയറി യുവാവ് മരിച്ചു. കല്ലിയൂർ സ്വദേശി സുരേഷിന്റെ മകൻ ശിവസൂര്യ(18)യാണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ നരുവാമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 8.30 മണിയോടെ വെടിവച്ചാൻകോവിൽ–പുന്നമൂട് റോഡിൽ പുന്നമൂട് സോഷ്യൽ വെൽഫെയർ സഹകരണ സംഘം ഓഫിസിനു മുന്നിലാണു സംഭവം.
ടർഫിൽ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് തർക്കമുണ്ടായതെന്നു പൊലീസ് പറഞ്ഞു. ബൈക്കുകളിലെത്തിയ നാലംഗ സംഘം ശിവസൂര്യയെ വളഞ്ഞിട്ട് ആക്രമിക്കുകയും എതിർവശത്തുള്ള ജയചന്ദ്രികാസ് വസ്ത്രശാലയിലെ ചില്ലു ഗ്ലാസിലേക്ക് പിടിച്ചുതള്ളുകയുമായിരുന്നു. ചില്ല് തകർന്ന് നെഞ്ചിലും ശരീരത്തിലും തുളച്ചുകയറി രക്തം വാർന്ന നിലയിൽ ആദ്യം ശാന്തിവിള താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടുപേർ പൊലീസിന്റെ പിടിയിലായി. മറ്റുള്ളവർക്കുവേണ്ടി നരുവാമൂട് പൊലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.






