‘പീത്സ ഓർഡർ ചെയ്ത് യുവതി’; മിനിറ്റുകൾക്കകം വീട് വളഞ്ഞ് ഷാർജ പൊലീസ്, ഭർത്താവിനെ കീഴ്പ്പെടുത്തി രക്ഷാപ്രവർത്തനം

Spread the love

ഷാർജ∙ അടിയന്തര സഹായം തേടിയുള്ള ഫോൺ കോളുകളിൽ ഒളിഞ്ഞിരിക്കുന്ന സൂചനകൾ തിരിച്ചറിയാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന പരിശീലനം യുഎഇയിൽ ഒരു വിദേശവനിതയുടെ ജീവൻ രക്ഷിച്ചു. വീട്ടിൽ വച്ച് ഭർത്താവിന്റെ ഭീഷണി നേരിട്ട യുവതി, അക്രമി അറിയാതെ പൊലീസിനെ വിവരമറിയിക്കാൻ അവലംബിച്ച വേറിട്ട വഴി ഷാർജ പൊലീസിലെ ഡ്യൂട്ടി ഓഫിസറുടെ കൃത്യസമയത്തുള്ള ഇടപെടലിലൂടെയാണ് ലക്ഷ്യം കണ്ടത്. ഷാർജ റേഡിയോയിലെ ‘അമാൻ യാ ബിലാദി’ എന്ന പരിപാടിക്കിടെ ഷാർജ പൊലീസിലെ കമ്മ്യൂണിക്കേഷൻസ് ഓപ്പറേഷൻസ് ബ്രാഞ്ച് തലവൻ ക്യാപ്റ്റൻ മജീദ് അൽ ബാസ് ആണ് ഈ സംഭവം പങ്കുവച്ചത്.

 

∙ രക്ഷകനായ പൊലീസ് ഉദ്യോഗസ്ഥൻ

നിയന്ത്രണ മുറിയിലെ ഖമീസ് എന്ന ഉദ്യോഗസ്ഥനാണ് വിദേശവനിതയുടെ ഫോൺ കോൾ ലഭിച്ചത്. വിളിച്ചത് റസ്റ്ററന്‍റിലേക്കല്ല, പൊലീസ് കൺട്രോൾ റൂമിലേക്കാണെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയെങ്കിലും, തനിക്ക് പീത്സ ഓർഡർ ചെയ്യണം എന്ന് മാത്രമാണ് യുവതി ആവർത്തിച്ചു പറഞ്ഞത്. യുവതിയുടെ ശബ്ദത്തിലെ പരിഭ്രാന്തിയും സംസാരിക്കുന്ന രീതിയും ശ്രദ്ധിച്ച ഉദ്യോഗസ്ഥൻ അവർ വലിയ എന്തോ അപകടത്തിലാണെന്നും നേരിട്ട് സംസാരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണെന്നും മനസ്സിലാക്കി.

 

ഫോൺ കട്ട് ചെയ്യാതെ യുവതിയെ ലൈനിൽ നിർത്തിയ ഉദ്യോഗസ്ഥൻ, വീട്ടിൽ എത്രപേരുണ്ടെന്ന് മനസ്സിലാക്കാൻ എത്ര പീത്സ വേണമെന്നും എന്ത് പാനീയമാണ് വേണ്ടതെന്നും തന്ത്രപൂർവ്വം ചോദിച്ചറിഞ്ഞു. ഒരു പീത്സയും രണ്ട് സോഫ്റ്റ് ഡ്രിങ്ക്സും വേണമെന്ന മറുപടിയിലൂടെ വീട്ടിൽ അക്രമിയായ ഒരാൾ കൂടിയുണ്ടെന്ന സൂചന യുവതി നൽകി. സംഭാഷണം തുടരുന്നതിനിടയിൽത്തന്നെ ഉദ്യോഗസ്ഥൻ വിവരം മേലുദ്യോഗസ്ഥരെ അറിയിക്കുകയും ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ ഫോൺ കോൾ വന്ന സ്ഥലം കണ്ടെത്തുകയും ചെയ്തു.

 

ഉടൻ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തുകയും യുവതിയെ ഭീഷണിപ്പെടുത്തിയ ഭർത്താവിനെ കീഴ്പ്പെടുത്തുകയുമായിരുന്നു. ഇയാൾ അസ്വാഭാവികമായ മാനസികാവസ്ഥയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടഘട്ടങ്ങളിൽ നേരിട്ട് സഹായം ചോദിക്കാൻ കഴിയാത്തവർ രാജ്യാന്തര തലത്തിൽത്തന്നെ ഉപയോഗിക്കുന്ന ഇത്തരം കോഡുകൾ തിരിച്ചറിയാൻ ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ടെന്ന് ക്യാപ്റ്റൻ മജീദ് അൽ ബാസ് വ്യക്തമാക്കി.

 

അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് 999 എന്ന നമ്പറിലും, അടിയന്തരമല്ലാത്ത ആവശ്യങ്ങൾക്ക് 901 എന്ന നമ്പറിലും ഷാർജ പൊലീസിനെ ബന്ധപ്പെടാമെന്ന് അധികൃതർ ഓർമിപ്പിച്ചു.

  • Related Posts

    അനാവശ്യ തർക്കം, റോഡിൽ പൊലിഞ്ഞത് ഏഴ് പ്രവാസി ജീവനുകൾ; മൃതദേഹങ്ങൾ ജന്മനാട്ടിലേക്ക്

    Spread the love

    Spread the loveദുബായ് ∙ എമിറേറ്റ്സ് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ച ഏഴ് തൊഴിലാളികളിൽ ബാക്കി 4 പേരുടെ മൃതദേഹം കൂടി നാട്ടിലേയ്ക്ക് കൊണ്ടുപോയി. 2 തെലുങ്കാന, ഒരു ന്യൂഡൽഹി സ്വദേശികളുടെയും ഒരു ശ്രീലങ്കൻ സ്വദേശിയുടെയും മൃതദേഹങ്ങളാണ് കൊണ്ടുപോയത്. 3 ഇന്ത്യക്കാരുടെ…

    കാടിറങ്ങുന്ന വന്യജീവികൾ; തകരുന്ന കാർഷികമേഖലയും പൊലിയുന്ന മനുഷ്യജീവനും

    Spread the love

    Spread the loveഭക്ഷണത്തിനായി കാടിറങ്ങുന്ന വന്യമൃഗങ്ങളും മനുഷ്യരുമായുള്ള സംഘർഷമാണ് വനംവകുപ്പ് കഴിഞ്ഞ കുറെവർഷങ്ങളായി അനുഭവിക്കുന്ന തലവേദന. ഈ സംഘർഷം തടയാനായി ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയെങ്കിലും ഒന്നും ഫലപ്രദമെന്നു പറയാനാകില്ല. മൃഗങ്ങൾക്കാവശ്യമായ ഭക്ഷണവും വെള്ളവും വനത്തിനുള്ളിൽത്തന്നെ ഉറപ്പാക്കുകയാണ് ശാശ്വതമായ പരിഹാരം. പതിറ്റാണ്ടുകളായി അശാസ്ത്രീയമായ…

    Leave a Reply

    Your email address will not be published. Required fields are marked *