ദീപിക എന്താണ് നേരിടുന്നതെന്ന് അന്ന് തിരിച്ചറിയാനുള്ള അറിവില്ലായിരുന്നെന്ന് സഹോദരി അനിഷ പദുക്കോൺ. വിഷാദരോഗത്തിലൂടെ കടന്നു പോയതിനെ കുറിച്ചും മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചും നിരന്തരം തുറന്നു സംസാരിക്കുന്ന വ്യക്തിയാണ് നടി ദീപിക പദുക്കോൺ. എന്നാൽ സഹോദരിയുടെ മാനസികാരോഗ്യ പ്രശ്നങ്ങളെ കുറിച്ച് മനസ്സിലാക്കാൻ താൻ വൈകിയെന്ന് വെളിപ്പെടുത്തുകയാണ് ദീപികയുടെ സഹോദരിയും പ്രൊഫണഷൽ ഗോൾഫർ കൂടിയായ അനിഷ.
വിഷാദരോഗത്തെ കുറിച്ച് തനിക്ക് വലിയ ധാരണയില്ലായിരുന്നു. ദീപിക ഈ അവസ്ഥയിലൂടെ കടന്നു പോകുമ്പോഴാണ് ഇതിനെ കുറിച്ച് കൂടുതൽ വായിക്കുകയും മനസ്സിലാവുകയും ചെയ്തയെന്ന് അനിഷ വ്യക്തമാക്കി. അവിടെ മുതലാണ് തന്റെ മാനസികാരോഗ്യ യാത്രയും ആരംഭിച്ചതെന്ന് അനിഷ പറയുന്നു. ഒരു കായികതാരമെന്ന നിലയിൽ എപ്പോഴും ശാരീരികാരോഗ്യത്തിന് പ്രാധാന്യം നൽകിയിരുന്നുവെങ്കിലും മാനസികാരോഗ്യത്തിന് അത്രയധികം പ്രാധാന്യം നൽകിയിരുന്നില്ല. ഇതേ കുറിച്ച് കൂടുതൽ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തപ്പോഴാണ് ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും ലക്ഷക്കണക്കിന് ആളുകൾ സമാനമായ അനുഭവങ്ങളിലൂടെ കടന്നു പോകുന്നുണ്ടെന്ന് തിരിച്ചറിയുന്നതെന്ന് അനിഷ പറഞ്ഞു.
നേരത്തെ ‘ലൈവ് ലവ് ലാഫ്’ ഫൗണ്ടേഷൻ പരിപാടിയിൽ സംസാരിക്കുന്നതിനിടെ ദീപിക തന്റെ വിഷാദരോഗത്തിനെതിരെയുള്ള പോരാട്ടത്തെ കുറിച്ചും അതിൽ തൻ്റെ അമ്മയ്ക്ക് ഉണ്ടായിരുന്ന പങ്കിനെ കുറിച്ചും പറഞ്ഞിരുന്നു. താൻ മുംബൈയിൽ തനിച്ചാണ് താമസിച്ചിരുന്നതിനാൽ മാനസികമായി അനുഭവിച്ച ബുദ്ധിമുട്ടിനെ കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല.
അമ്മ തന്നെ കാണാൻ മുംബൈയിൽ വന്ന് ബെംഗ്ലൂരിലേക്ക് തിരിച്ചുപോകുന്ന ദിവസം താൻ ആകെ തളർന്നുപോയെന്നും, പൊട്ടിക്കരഞ്ഞ് തനിക്ക് ജീവിക്കേണ്ട എന്ന് അമ്മയോടെ പറഞ്ഞുവെന്നും ദീപിക തുറന്നു പറഞ്ഞു. ഭാഗ്യവശാൽ അമ്മ ആ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ഒരു സൈക്കോളജിസ്റ്റിനെ കാണാൻ നിർദ്ദേശിച്ചു. അതാണ് തന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതെന്നും ദീപിക പറഞ്ഞിരുന്നു.
വിഷാദ രോഗത്തെ എങ്ങനെ തിരിച്ചറിയാം
വിഷാദരോഗം ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. ഒരാളിൽ ഉണ്ടാകുന്ന അതേ ലക്ഷണങ്ങൾ അടുത്ത ആളിന് ഉണ്ടാകണമെന്നില്ല. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ വിഷാദരോഗത്തിനുള്ള സാധ്യത രണ്ട് മുതൽ മൂന്ന് മടങ്ങ് വരെ കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു.
ശൂന്യത, നിസ്സംഗത, നിർവികാരത, ഒന്നിലും സന്തോഷം കണ്ടെത്താൻ കഴിയാതിരിക്കുക തുടങ്ങിയവ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാണ്. രണ്ടാഴ്ചയിൽ കൂടുതലായി നിങ്ങളുടെയോ, അടുത്തുള്ളവരുടെയോ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുവെങ്കിൽ അത് വിഷാദലക്ഷണമാകാം.
നീണ്ടുനിൽക്കുന്ന വിഷാദരോഗലക്ഷണങ്ങൾക്ക് വിദഗ്ധപരിശോധന തേടേണ്ടത് അനിവാര്യമാണ്. സൈക്കോതെറാപ്പി, ടോക്ക് തെറാപ്പി, ആന്റി ഡിപ്രസന്റ് മരുന്നുകൾ തുടങ്ങിയവയിലൂടെ പരിഹാരംതേടാം. കൂടുതൽ ഗുരുതരമായ കേസുകളിൽ ഇലക്ട്രോകൺവസീവ് തെറാപ്പി (ഇ.സി.ടി.) അല്ലെങ്കിൽ ആവർത്തിച്ചുള്ള ട്രാൻസ്‌ക്രാനിയൽ മാഗ്‌നെറ്റിക് സ്റ്റിമുലേഷൻ (ആർ.ടി.എം.എസ്.) പോലുള്ള അധിക ചികിത്സാ സാധ്യതകളും പരീക്ഷിക്കാറുണ്ട്.







