മുംബൈ ∙ വിവാഹം കഴിഞ്ഞ് 48 ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ, ഡോക്ടറായ ഭർത്താവിന്റെയും വീട്ടുകാരുടെയും ക്രൂരമായ പീഡനങ്ങളെ തുടർന്ന് 26 വയസ്സുകാരിയായ യുവതി ജീവനൊടുക്കി. മുംബൈയ്ക്ക് സമീപം താനെയിലെ അംബർനാഥിൽ താമസിച്ചിരുന്ന വിശാഖ തിൽക്കർ ആണ് മരിച്ചത്. യുവതിയുടെ സ്വകാര്യത പൂർണമായും തകർത്ത് വീടിനകത്തും പുറത്തും സിസിടിവി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷിച്ചായിരുന്നു പീഡനമെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ ഭർത്താവ് നിതിൻ തിൽക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഏപ്രിൽ 30നായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് മുൻപ് എല്ലാം സാധാരണ നിലയിലായിരുന്നെങ്കിലും, വിവാഹ ചടങ്ങുകളിൽ തങ്ങൾ പ്രതീക്ഷിച്ചത്രയും സമ്മാനങ്ങളോ ബഹുമാനമോ ലഭിച്ചില്ലെന്ന് ആരോപിച്ച് ഭർത്താവിന്റെ വീട്ടുകാർ പീഡനം ആരംഭിക്കുകയായിരുന്നുവെന്ന് വിശാഖയുടെ കുടുംബം പറഞ്ഞു. വീട്ടിൽ നിന്ന് കൂടുതൽ പണവും സ്വർണവും കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഇവർ വിശാഖയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. വിശാഖയുടെ ഓരോ ചലനങ്ങളും നിരീക്ഷിക്കാൻ ഭർത്താവ് നിതിൻ തിൽക്കർ വീടിനകത്തും പുറത്തും സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. ആരോടെങ്കിലും സംസാരിച്ചാൽ പോലും വീട്ടിലെത്തുമ്പോൾ വിശാഖയെ ക്രൂരമായി മർദിക്കുമായിരുന്നു.
ആത്മഹത്യ ചെയ്യുന്നതിന് രണ്ട് ദിവസം മുൻപ് അയൽക്കാരിയായ സ്ത്രീയോട് സംസാരിച്ചതിനും വിശാഖയ്ക്ക് ക്രൂരമായ മർദനമേറ്റു. ഈ ക്രൂരതകളിൽ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. മരണത്തിനു തൊട്ടുമുൻപ് താൻ അനുഭവിക്കുന്ന ക്രൂരപീഡനങ്ങളെക്കുറിച്ച് വിശാഖ അമ്മയോട് പറഞ്ഞിരുന്നു. മകളെ തിരികെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ മാതാപിതാക്കൾ തയാറെടുക്കുന്നതിനിടെയാണ് വിശാഖയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ഭർത്താവ് നിതിൻ തിൽക്കർ, അമ്മ ഛായ, സഹോദരൻ നിനാദ് എന്നിവർക്കെതിരെ മാനസികവും ശാരീരികവുമായ പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അംബർനാഥിലെ ശിവാജിനഗർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. നിതിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ഒളിവിൽ പോയ മറ്റ് രണ്ട് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.







