കൊച്ചി ∙ അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അഞ്ചിടത്ത് ഇ.ഡി റെയ്ഡ്. കൊച്ചിയിലെ 2 സ്വകാര്യ ആശുപത്രികൾ, കോട്ടയത്തെയും തിരുവനന്തപുരത്തെയും ഓരോ ആശുപത്രികൾ, കേസിലെ ഇടനിലക്കാരായ കൊല്ലം പുളിയത്തുമുക്ക് ശ്രീജ, സുധീർ എന്നിവരുടെ വീടുകളിലാണ് ഇ.ഡി പരിശോധന നടത്തുന്നത്. അവയവക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ നിർണായക നീക്കം. കേസിൽ നേരത്തേ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്‌തതിൽനിന്നും സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പരിശോധിച്ചതിൽനിന്നുമാണ് സ്വകാര്യ ആശുപത്രികളിലേക്ക് അന്വേഷണം നീണ്ടത്.
പരിശോധന നടക്കുന്ന കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവയവക്കടത്ത് കേസിലെ സൂത്രധാരന്മാരിൽ ഒരാളെന്നു വിശ്വസിക്കപ്പെടുന്ന നജീബിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്കു വൻതോതിൽ പണം എത്തിയിട്ടുണ്ടെന്ന് ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയിൽ റെയ്ഡ് നടന്ന ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിൽനിന്ന് നജീബിന്റെ വ്യക്തിഗത അക്കൗണ്ടിലേക്കു വലിയ തുക കമ്മിഷനായി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണു വിവരം. ഈ സാമ്പത്തിക ഇടപാടുകളുടെ ഡിജിറ്റൽ രേഖകളും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും പിടിച്ചെടുക്കാനാണ് റെയ്ഡ്.
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പാവപ്പെട്ട മനുഷ്യരെ കണ്ടെത്തി കുറഞ്ഞ തുക നൽകിയാണ് ഇവരുടെ അവയവങ്ങൾ സംഘം കൈക്കലാക്കിയിരുന്നത്. ഇതേ അവയവങ്ങൾ ആവശ്യക്കാരിൽനിന്ന് കോടികൾ വാങ്ങി മറിച്ചുവിറ്റു. അവയവദാനത്തിനുള്ള നിയമപരമായ തടസങ്ങൾ മറികടക്കാൻ എംഎൽഎമാർ, എംപിമാർ, ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ വ്യാജ ലെറ്റർഹെഡുകളും സീലുകളും ഇവർ നിർമിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.





