തിരുവനന്തപുരം ∙ ക്യാംപസുകളിൽ റാഗിങ് തടയാൻ സിദ്ധാർഥൻ ആന്റി റാഗിങ് ആൻഡ് സ്റ്റുഡന്റ് വെൽഫയർ ആക്ട് നടപ്പാക്കുമെന്നത് മുഖ്യമന്ത്രി വി.ഡി.സതീശൻ ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിലെ ഒരു പ്രധാന പ്രഖ്യാപനമായിരുന്നു. സിദ്ധാർഥൻ സ്റ്റുഡന്റ് ഡിസ്ട്രസ് ആപ് കൊണ്ടുവരുമെന്നും പ്രഖ്യാപനത്തിലുണ്ട്. കൽപറ്റയിലെ പൂക്കോട് വെറ്ററിനറി കോളജിൽ റാഗിങ്ങിനിരയായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ പേരിലാണ് പുതിയ നിയമവും ആപ്പും വരിക. ഇതിൽ സന്തോഷമുണ്ടെന്ന് സിദ്ധാർഥന്റെ അമ്മ ഷീബ പറഞ്ഞു.
‘‘ഇനി ക്യാംപസിലും ഹോസ്റ്റലിലുമൊക്കെ കുട്ടികൾക്കു മനസ്സിലുള്ളത് ഭയക്കാതെ പറയാൻ ഒരിടം ലഭിക്കുകയാണ്. മുൻപും ഇത്തരം അവസരങ്ങൾ ഉണ്ടായിരുന്നിരിക്കാം. ഈ നിയമം തീർത്തും സുതാര്യമായി നടപ്പായാൽ റാഗിങ്ങിന്റെയും അത്തരം മറ്റു നടപടികളുടെയും തീവ്രത കുറയും. അതിനൊരു കാരണമായത് എന്റെ കുഞ്ഞാണ്. അവന്റെ ജീവൻ കൊടുത്തിട്ടാണ് ഇങ്ങനെയൊന്ന് നേടിയെടുക്കാനായത്. സർക്കാരിന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു നീക്കമുണ്ടാകാൻ രണ്ടു വർഷം കാത്തിരിക്കേണ്ടിവന്നു. നേരത്തേ ഇതൊക്കെ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോ എന്റെ മോൻ ഇപ്പോഴുമുണ്ടാകുമായിരുന്നു.
അതു കഴിഞ്ഞിട്ട് എത്രയെത്ര സംഭവങ്ങൾ നമ്മൾ വീണ്ടും കാണുന്നു. ഇനി എന്തു നടക്കരുത് എന്നു നമ്മൾ ആഗ്രഹിച്ചുവോ അതു വീണ്ടും നടക്കുന്നുണ്ട്. അതിന്റെ കാരണം, കുട്ടികൾക്ക് ഇത്തരം അക്രമങ്ങളെപ്പറ്റി പുറത്തുപറയാനുള്ള പേടിയുണ്ട്. അല്ലെങ്കിൽ അക്രമം നടത്തുന്നവർക്ക് ഇതിനുള്ള ശിക്ഷ കൃത്യസമയത്തു കിട്ടുന്നില്ല. ഇത്തരം സംഭവമുണ്ടായാൽ ശിക്ഷ കൃത്യസമയത്തുതന്നെ കൊടുക്കണം, അല്ലാതെ രണ്ടോ മൂന്നോ വർഷം കഴിഞ്ഞിട്ടല്ല. തക്കസമയത്തു ശിക്ഷ കിട്ടിയാൽ അവർ പിന്നെയൊന്നും ചെയ്യില്ല. ഇപ്പോൾ ആർക്കും പേടിയില്ലാത്ത അവസ്ഥയാണ്. അതിനൊരു മാറ്റം വരട്ടെ. ഈ ആപ് ഉപയോഗിക്കുമ്പോൾ അതിനു ഫലമുണ്ടാകണം. അല്ലെങ്കിൽ അതുകൊണ്ടു കാര്യമില്ലല്ലോ. അതുകൊണ്ട് കുട്ടികൾക്ക് ബോധവൽക്കരണം നടത്തണം. ഈ ആപ്പിലൂടെ അറിയുന്ന കാര്യങ്ങൾക്കു പരിഹാരമുണ്ടാക്കി അത് കുട്ടികളെ അറിയിക്കണം. എങ്കിലേ ഇതു ഫലപ്രദമാകൂ.’’ – ഷീബ പറഞ്ഞു.





