തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വ്യാജ കരാർ ഉണ്ടാക്കി 300 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ മുഖ്യപ്രതി സൽമാനുൽ ഫാരിസ് അറസ്റ്റിൽ. എറണാകുളത്തെ വാടക വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കൊച്ചി സ്വദേശിനിയെയും തമ്പാനൂർ പൊലീസ് ചോദ്യം ചെയ്യുന്നതായാണ് റിപ്പോർട്ട്. എറണാകുളം കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസ് നീക്കം.
വിഴിഞ്ഞം തുറമുഖത്തിന്റ പേരിൽ വ്യാജ രേഖയുണ്ടാക്കി സൽമാനുൽ ഫാരിസ് യുവതിക്ക് അയച്ചിരുന്നുവെന്ന് കണ്ടെത്തി. മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശിയാണ് പി ടി സല്‍മാനുല്‍ ഫാരിസ്. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ (വിഐഎസ്എല്‍) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം തമ്പാനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങി ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് സല്‍മാനുല്‍ ഫാരിസിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വഞ്ചിക്കപ്പെട്ടവരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ അതോറിറ്റിയുടെ വ്യാജ രേഖകള്‍ നിര്‍മ്മിച്ച് 300 കോടി രൂപയുടെ പദ്ധതി കരാര്‍ നേടിയെന്ന് കാണിച്ച് നിരവധി പേരെ കബളിപ്പിച്ചെന്നാണ് ആരോപണം.
വിഐഎസ്എല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പുകളും ഈ രേഖയില്‍ വ്യാജമായി പതിച്ചിരുന്നു. പ്രതി ഈ രേഖ ഉപയോഗിച്ച് ആളുകളെ വഞ്ചിക്കാനും അവരില്‍ നിന്ന് നിക്ഷേപം സമാഹരിക്കാനും ശ്രമിക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിഴിഞ്ഞം തുറമുഖ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.





