തിരുവനന്തപുരം ∙ വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന കേരളത്തിൽ ആരംഭിക്കാൻ സാധ്യത തുറന്ന് ‘ലോ ആൽക്കഹോളിക് ബവ്റിജസ്’ എന്ന വിഭാഗത്തിലെ മദ്യത്തിന്റെ നികുതിഘടന ബജറ്റിൽ പ്രഖ്യാപിച്ചു. 0.5 % മുതൽ 20% വരെ വീര്യമുള്ള മദ്യമാണ് ഈ വിഭാഗത്തിൽ വരുന്നത്. 0.5–10% വരെ വീര്യമുള്ള മദ്യത്തിന് 120%, 10– 20% വരെ വീര്യമുള്ളവയ്ക്ക് 175% എന്നിങ്ങനെയാണു നികുതിഘടന.
കഴിഞ്ഞ സർക്കാർ 2022–23 ലെ അബ്കാരി നയത്തിൽ വീര്യം കുറഞ്ഞ മദ്യവിൽപന അനുവദിച്ച് ചട്ടം ഭേദഗതി ചെയ്തതെങ്കിലും നികുതി ഘടന പ്രഖ്യാപിച്ചിരുന്നില്ല. 42.86% വീര്യമുള്ള മദ്യം (ഇന്ത്യൻ നിർമിത വിദേശമദ്യം) വിൽക്കുന്ന അതേ നികുതി (251%) നൽകേണ്ടിയിരുന്നതിനാൽ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ ഒരു കമ്പനിയും വിറ്റിരുന്നില്ല.
പ്രമുഖ കമ്പനികൾ വീര്യം കുറഞ്ഞ മദ്യം വിൽക്കാനായി, നികുതിഘടന പരിഷ്കരണത്തിനു കഴിഞ്ഞ സർക്കാരിനെ സമീപിച്ചിരുന്നു. വരുമാനനഷ്ടം ചൂണ്ടിക്കാട്ടി സർക്കാർ നിരസിച്ചു. വിൽപന നികുതി ഘടന നിശ്ചയിക്കാത്തതു കാരണം മടിച്ചുനിന്ന കമ്പനികൾക്കു കേരളത്തിൽ പുതിയ വിപണി തുറക്കാൻ ബജറ്റ് പ്രഖ്യാപനം വഴിതെളിക്കും. കശുമാങ്ങ പോലെയുള്ള പഴങ്ങളിൽനിന്ന് ഉൽപാദിപ്പിക്കുന്ന ഹോർട്ടി ലിക്കറിന്റെയും നികുതി ഘടന പരിഷ്കരിക്കാനുണ്ട്. 20– 30% വീര്യമുള്ള ഹോർട്ടി ലിക്കർ വിൽക്കാൻ ചട്ടം ഭേദഗതി ചെയ്തിട്ടുണ്ടെങ്കിലും നികുതി നിശ്ചയിച്ചിട്ടില്ല. നിലവിൽ ആരും ഉൽപാദനം തുടങ്ങിയിട്ടില്ല.
എക്സൈസ് വകുപ്പിനു മാത്രമായി രാസപരിശോധനാ ലാബ് സ്ഥാപിക്കാനും ലഹരിക്കടത്തു തടയാൻ ചെക്പോസ്റ്റുകളിൽ എഐ ക്യാമറ സ്ഥാപിക്കാനും എല്ലാ എക്സൈസ് ഓഫിസുകളിലും ലഹരിവസ്തുക്കൾ തിരിച്ചറിയുന്ന കിറ്റുകൾ ലഭ്യമാക്കാനും ബജറ്റിൽ പ്രഖ്യാപനമുണ്ട്.
മാവേലിക്കര റേഞ്ചിലെ ചെട്ടികുളങ്ങര, ഭരണിക്കാവ്, കായംകുളം റേഞ്ചിലെ പത്തിയൂർ, നൂറനാട് റേഞ്ചിലെ വള്ളിക്കുന്നം പഞ്ചായത്തുകൾ സംയോജിപ്പിച്ച് പുതിയ മാതൃകാ റേഞ്ച് ഓഫിസ് സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു.
ആൽക്കഹോളിന്റെ പരമാവധി അളവ്, വിൽപന നികുതി
∙ ഇന്ത്യൻ നിർമിത വിദേശമദ്യം– ആൽക്കഹോൾ 42.86%, നികുതി 251%
∙ബീയർ– ആൽക്കഹോൾ 6%, നികുതി 116%
∙വൈൻ– ആൽക്കഹോൾ 15.5%, നികുതി 86%
∙ഹോർട്ടി വൈൻ – ആൽക്കഹോൾ 15.5%, നികുതി 86%
∙ഹോർട്ടി ലിക്കർ – ആൽക്കഹോൾ 20%– 30%, നികുതി 251%
∙എഫ്എംഎഫ്എൽ– ആൽക്കഹോൾ അളവ് നിശ്ചയിച്ചിട്ടില്ല, നികുതി 115%






