തൃശൂർ ∙ ജൂലൈ ഒന്നോടെ ‘ജി ഫോം’ സമർപ്പിക്കാനൊരുങ്ങി ജില്ലയിലെ ഇരുന്നൂറോളം സ്വകാര്യ ബസുകൾ. നിശ്ചിത കാലയളവിൽ വാഹനം റോഡിൽ ഓടിക്കില്ലെന്നു മോട്ടർ വാഹന വകുപ്പിനെ മുൻകൂട്ടി അറിയിക്കുന്ന സംവിധാനമാണിത്. ജി ഫോം സമർപ്പിക്കുക വഴി വാഹനങ്ങളുടെ നികുതി ഒഴിവാക്കാൻ സാധിക്കും. ക്വാർട്ടർ കാലാവധിയിലാണ് ബസുകളുടെ ടാക്സ് അടയ്ക്കേണ്ടത്. ജൂൺ 30ന് രണ്ടാമത്തെ ക്വാർട്ടർ അവസാനിക്കുന്ന സാഹചര്യത്തിലാണ് ബസുടമകൾ അടിയന്തരമായി ജി ഫോം സമർപ്പിക്കാനൊരുങ്ങുന്നതെന്നു കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ ജനറൽ സെക്രട്ടറി വി.എസ്.പ്രദീപ് പറഞ്ഞു.
തൃശൂരിൽ നിന്നു പാലക്കാട്, ഗോവിന്ദാപുരം, കൊഴിഞ്ഞാമ്പാറ റൂട്ടുകളിലും ചാലക്കുടി–മാള, കൊടുങ്ങല്ലൂർ–മാള, ഗുരുവായൂർ–എറണാകുളം തുടങ്ങിയ റൂട്ടുകളിലുമോടുന്ന സ്വകാര്യ ബസുകളാണ് പ്രധാനമായും ജി ഫോം കൊടുക്കാനൊരുങ്ങുന്നത്. 10 ബസുകൾ ഇതിനോടകം തന്നെ ഫോം കൊടുത്തുകഴിഞ്ഞെന്നും പ്രദീപ് പറഞ്ഞു. ജില്ലയിലെ പല സ്വകാര്യ ബസുകൾക്കും 50 ശതമാനത്തോളം കലക്‌ഷൻ കുറഞ്ഞിരിക്കുകയാണ്. കെഎസ്ആർടിസി പ്രിയദർശിനി ബസുകൾ നേരിട്ടു സർവീസ് നടത്താത്ത റൂട്ടുകളിൽ പോലും ആളുകൾ കണക്‌ഷൻ ബസുകൾ ഉപയോഗിച്ച് സ്ഥിരമായി സൗജന്യയാത്ര ചെയ്തു തുടങ്ങിയെന്ന് ബസുടമകൾ പറയുന്നു. മെഡിക്കൽ കോളജ് റൂട്ടിൽ പ്രിയദർശിനി സർവീസ് കൂടുതലായതിനാൽ ആ റൂട്ടിൽ ഓടിയിരുന്ന സ്വകാര്യ ബസുകൾക്കു വലിയ നഷ്ടം സംഭവിച്ചു.
ഡീസൽ വില കൂടിയതും സ്വകാര്യ ബസുകൾക്ക് ഇരട്ടി ആഘാതമായി. കഴിഞ്ഞ ദിവസം കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി, ഗതാഗത മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും കാര്യമായ തീരുമാനങ്ങൾ എടുക്കാൻ കഴിഞ്ഞില്ല. സ്വകാര്യ ബസ് ജീവനക്കാർക്കു കൃത്യമായ ശമ്പളം ലഭിക്കുന്നില്ലെന്നും പരാതിയുയർന്നിട്ടുണ്ട്. ഇന്നലെ തൃശൂർ–പാലക്കാട് റൂട്ടിൽ പുലർച്ചെ മുതൽ രാത്രി വരെ ബസ് ഓടിച്ച മിക്ക ഡ്രൈവർമാർക്കും കിട്ടിയത് 500 രൂപയാണ്.






