ബെംഗളൂരു∙ നഗരത്തിൽ ക്ഷേത്ര പരിസരത്ത് 25 വയസ്സുകാരിയായ മകളെ അമ്മ കഴുത്തുമുറിച്ചു കൊല്ലാൻ ശ്രമിച്ചതിൽ ദുരൂഹത സംശയിച്ച് പൊലീസ്. കഴിഞ്ഞ ദിവസം പുലർച്ചെ തനിസന്ദ്ര ഹരിഹരേശ്വര ക്ഷേത്ര പരിസരത്താണ് സംഭവം. സാംപിഗെഹള്ളി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. മകളെ കൊല്ലാൻ ശ്രമിച്ചതിനു പിന്നാലെ അമ്മ ആത്മഹത്യ ചെയ്യാനും ശ്രമിച്ചു.
സംപിഗെഹള്ളി സ്വദേശിയായ സുജാതയും (55) മകൾ രമ്യയും പ്രത്യേക പൂജയുടെ പേരിലാണ് പുലർച്ചെ 3.45ന് ക്ഷേത്രത്തിലെത്തിയത്. പ്രാർഥനയ്ക്കുശേഷം ദേവതയ്ക്കു മുന്നിൽ തല കുനിച്ചപ്പോഴാണ് രമ്യയ്ക്കുനേരെ അമ്മ കത്തി ഉപയോഗിച്ച് ആക്രമണം നടത്തിയത്. പിന്നാലെ അവരും സ്വയം കഴുത്തു മുറിച്ചു. ക്ഷേത്രത്തിനകത്തുവച്ചുതന്നെ മരിക്കാനായിരുന്നു ഇവർ ലക്ഷ്യമിട്ടതെന്നു കരുതുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയ ആളുകൾ ചേർന്നു ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുജാത നടത്തിയത് നരബലിയാണെന്ന സംശയവും പൊലീസിനുണ്ട്. കുടുംബത്തിൽ അടുത്തിടെയുണ്ടായ മരണങ്ങളും കടുത്ത വിഷാദവുമാണ് സുജാതയെ ഇത്തരമൊരു നീക്കത്തിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ‘‘രമ്യയുടെയും സുജാതയുടെയും മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. ഇതിനുശേഷമെ നരബലിയാണോ അതോ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് പറയാൻ കഴിയൂ’’ – മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
കഴിഞ്ഞ അഞ്ച് – ആറു വർഷമായി ഇവരുടെ കുടുംബത്തിൽ നിരവധി മരണങ്ങൾ ഉണ്ടാകുന്നുണ്ടായിരുന്നു. ഇത് സുജാതയെ കടുത്ത വിഷാദ രോഗത്തിലേക്ക് എത്തിച്ചുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽനിന്നു മനസ്സിലാക്കുന്നത്. സുജാതയുടെ ഭർത്താവ്, അമ്മ, മൂന്നു സഹോദരിമാർ തുടങ്ങിയവരാണ് മരിച്ചത്. രണ്ടു വർഷം മുൻപ് രമ്യയുടെ മകനും മരിച്ചു. ദിവസങ്ങൾക്കുമുൻപ് രമ്യയുടെ മറ്റൊരു കുട്ടിയും മരിച്ചു. ഇതാണ് സുജാതയെ മകളെയും കൊന്ന് മരിക്കാൻ പ്രേരിപ്പിച്ചതെന്നും പൊലീസ് സംശയിക്കുന്നു.








