തിരുവനന്തപുരം: വെമ്പായത്തെ ബാറിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു. നവാസ്, ശ്യാം, റിയാസ്, അരുൺ, അനീഷ്, നൗഫൽ എന്നീ ആറു പേർക്കാണ് പൊള്ളലേറ്റത്.
വെമ്പായം ഹോട്ടൽ ആൻഡ് റസിഡൻസി (മുൻ ശ്രീവത്സം ബാർ)യിലാണ് രാത്രി 9 മണിയോടുകൂടി സംഘർഷം ഉണ്ടായത്. ബാറിലെ എ.സി. മുറിയിൽ ഇരുന്ന് മദ്യപിച്ചവർ തമ്മിലായിരുന്നു പ്രശ്‌നം. ഞായറാഴ്ച രാത്രി ഒൻപതുമണിയോടെയാണ് സംഭവം. തർക്കത്തിനിടെ ബാറിൽനിന്നു പുറത്തുപോയ അനീഷ് പെട്രോൾ വാങ്ങി തിരിച്ചെത്തുകയും ബാറിലുണ്ടായിരുന്നവർക്കു നേരേ ഒഴിച്ചശേഷം തീ കൊളുത്തുകയുമായിരുന്നു. അതിനിടെ അനീഷിന്റെ ശരീരത്തിലും തീ പടർന്നു. പെട്ടെന്ന് തീ പടർന്നതോടെ ബാറിനുള്ളിൽ ഉണ്ടായിരുന്നവർ പരിഭ്രാന്തരായി പുറത്തേക്ക് ഓടി.
പൊള്ളലേറ്റവരിൽ അനീഷിന്റെയും നവാസിനെയും നില ഗുരുതരമാണ്. ഇവർ രണ്ടുപേരും തിരുവനന്തപുരം മെഡിക്കൽ കോളേജ് വെന്റിലേറ്ററിലാണ്. മുറിയിലെ സോഫയിലും മറ്റുമുണ്ടായ അഗ്നിബാധ ഫയർഫോഴ്‌സ് എത്തിയാണ് കെടുത്തിയത്. ബാറിലെ എസി ഹാളിൽ 30 ഓളം പേർ ഉണ്ടായിരുന്നു.
എട്ടോളം പേർ മദ്യപിച്ചിരുന്ന സംഘത്തിലേക്ക് അനീഷ് എത്തുകയായിരുന്നു. അവരുടെ കൂടെയിരുന്നു മദ്യപിക്കുകയും കുറച്ചുകഴിഞ്ഞ് അനീഷ് ഇവരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇത് ചെറിയ സംഘർഷത്തിൽ കലാശിച്ചു. തുടർന്ന് അനീഷ് പുറത്തേക്ക് പോയി. അരമണിക്കൂറിന് ശേഷം തിരിച്ചെത്തിയ അനീഷിന്റെ കയ്യിൽ കന്നാസിൽ പെട്രോളുണ്ടായിരുന്നു. അനീഷും സംഘവും തമ്മിലുണ്ടായ പിടിവലിയിൽ പെട്രോൾ മറ്റുള്ളവരുടെ പുറത്തേക്ക് ഒഴിക്കുകയും തീ കത്തിക്കുകയുായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ അനീഷിന്റെ ദേഹത്തും തീപടർന്നു. തീപടർന്നതോടെ ബാറിലുണ്ടായിരുന്നവർ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. എസി ബാറിനകത്ത് ഉണ്ടായിരുന്ന മേശയും കസേര, എസി ഫാൻ എല്ലാം പൂർണമായും കത്തി നശിച്ചു. വെഞ്ഞാറമൂട് നിന്നും രണ്ടു ഫയർഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബാറിലേക്ക് പെട്രോളുമായി എത്തുന്ന അനീഷ് മൂന്നുവട്ടം നിലത്ത് വീഴുന്നതും സിസിടിവിയിൽ കാണാം. വെമ്പായത്തിന് സമീപത്തായി രണ്ട് പെട്രോൾ പമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ എവിടുന്നെങ്കിലും ആകാം പെട്രോൾ വാങ്ങിയതെന്ന് പോലീസ് പറഞ്ഞു.





