കൊച്ചി ∙ ഇതിനു മുമ്പ് പിടിയിലായത് കൃത്യം ഒരു വർഷം മുമ്പ്, അന്ന് പിടിച്ചെടുത്തത് 203.7 ഗ്രാം എംഡിഎംഎ. ഈ കേസിൽ ജാമ്യത്തിലിറങ്ങിയിട്ട് 3 മാസം. ചേരാനല്ലൂർ ഇടയക്കുന്നം സ്വദേശി അമൽ ജോര്‍ജ് (33) ഇന്നലെ വീണ്ടും പിടിയിലായത് 14.63 ഗ്രാം എംഡിഎംഎയുമായി. കൂട്ടത്തിൽ വടക്കേക്കര പാല്യത്തുരുത്ത് സ്വദേശി അഭിജിത്തും കൊച്ചി സിറ്റി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായി. അമൽ കച്ചവടത്തിന്റെ കാര്യങ്ങൾ നോക്കിയപ്പോൾ അഭിജിത്തിനായിരുന്നു പണമിടപാടിന്റെ ചുമതല. സിനിമ, മെഡിക്കൽ രംഗത്ത് ഉൾപ്പെടെ സമൂഹത്തിന്റെ ഉന്നതങ്ങളിൽ ലഹരിമരുന്ന് എത്തിക്കുന്നതിൽ ഇവർക്ക് മുഖ്യപങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പണമിടപാടുകൾ അടക്കം പരിശോധിച്ചു വരികയാണെന്നും ആർക്കൊക്കെ ലഹരി എത്തിച്ചിരുന്നു എന്നതടക്കമുള്ള കാര്യങ്ങൾ അതിനു ശേഷമേ പറയാൻ സാധിക്കൂ എന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘം ഇന്നലെ രാത്രി 10 മണിയോടെ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ചേരാനല്ലൂരിലെ പോയിഷ റോഡിലുള്ള അപ്പാർട്ട്മെന്റിലെ താത്കാലിക താമസ സ്ഥലത്താണ് ഇവർ കഴിഞ്ഞ അഞ്ചു ദിവസമായി താമസിച്ചിരുന്നത്. രാത്രി 10 മുതൽ 12 വരെ നീണ്ട പരിശോധനയിൽ പ്രതികളില്‍നിന്ന് ലഹരിമരുന്നിന് പുറമെ മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ ലഹരിയിടപാടുകള്‍, ആരൊക്കെയാണ് ആവശ്യക്കാർ, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവ കണ്ടെത്താനായി ഫോണുകള്‍ ഡിജിറ്റല്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു.
പ്രമുഖ സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള തിരക്കേറിയ ജനവാസ-വാണിജ്യ മേഖലയാണ് പ്രതികള്‍ തങ്ങളുടെ ഇടപാടുകള്‍ക്കായി തിരഞ്ഞെടുത്തത്. ചികിത്സയ്ക്കായി എത്തുന്ന രോഗികളും ബന്ധുക്കളും കാരണം എപ്പോഴും ആളനക്കമുള്ള ഈ പ്രദേശത്തെ ഫ്ലാറ്റുകളും ലോഡ്ജുകളും ഹോംസ്റ്റേകളും എളുപ്പത്തില്‍ വാടകയ്ക്ക് ലഭിക്കുമായിരുന്നു. ചികിത്സയ്ക്കെന്ന വ്യാജേന മുറിയെടുത്താല്‍ പൊലീസിന്റെയോ നാട്ടുകാരുടെയോ സംശയം ഉണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് ഇവര്‍ ഇവിടെ താവളമടിച്ചത്. അമലും അഭിജിത്തും ഒട്ടേറെ ക്രിമിനല്‍ക്കേസുകളിൽ പ്രതികളാണ്. അമല്‍ ജോര്‍ജ് കഴിഞ്ഞ വര്‍ഷം ജൂലൈ 3ന് 203.7 ഗ്രാം എംഡിഎംഎയുമായി തൃക്കാക്കര പൊലീസിന്റെ പിടിയിലായിരുന്നു. അതിനുമുമ്പും രണ്ടു ലഹരിക്കേസുകൾ അമലിന്റെ പേരിലുണ്ട് എന്നാണ് പൊലീസ് പറയുന്നതത്. ക്ലീനിങ് മോപ്പുകൾ വില്‍ക്കുന്ന ബിസിനസിന്റെ മറവിലായിരുന്നു ഇവരുടെ എംഡിഎംഎ കച്ചവടം. തങ്ങളുടെ ഇടപാടുകാരിൽ സിനിമ മേഖലയിൽ ഉള്ളവരടക്കം ഉണ്ടെന്ന് ഇവർ അവകാശപ്പെട്ടിട്ടുണ്ടെങ്കിലും കൂടുതൽ പരിശോധനയ്ക്ക് ശേഷം ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാമെന്നാണ് പൊലീസ് നിലപാട്.






