കൊച്ചി ∙ കുംഭമേള വൈറൽ പെൺകുട്ടിയുടെ ഭർത്താവ് മുഹമ്മദ് ഫർമാന് തിരിച്ചടി. മധ്യപ്രദേശ് കോടതിയെ സമീപിക്കാൻ രണ്ടാഴ്ച ട്രാൻസിറ്റ് ജാമ്യം നീട്ടണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത് മധ്യപ്രദേശിലാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇപ്പോഴത്തെ ആവശ്യം തങ്ങളുടെ അധികാരപരിധിക്ക് പുറത്തുള്ളതാണെന്ന് വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ഹർജിക്കാരൻ സമീപിക്കേണ്ടത് മധ്യപ്രദേശ് കോടതിയെ ആണെന്നും ജസ്റ്റിസ് കൗസർ എഡപ്പഗത്ത് വ്യക്തമാക്കി. ഇതോടെ, മധ്യപ്രദേശ് കോടതി ജാമ്യം അനുവദിച്ചില്ലെങ്കിൽ ഫർമാനെ അറസ്റ്റ് ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് തടസമില്ലാതായി.
നേരത്തെ ഫർമാനും പെൺകുട്ടിക്കും ഒരു മാസത്തെ ട്രാൻസിറ്റ് ജാമ്യം കോടതി അനുവദിച്ചിരുന്നു. ഈ സമയത്തിനുള്ളിൽ മുന്‍കൂർ ജാമ്യത്തിനായി ഫർമാനും പെൺകുട്ടിക്കും ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നായിരുന്നു ഉത്തരവ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ചു എന്ന കേസുള്ളത് മധ്യപ്രദേശിലെ മണ്ഡലേശ്വർ കോടതിയിലാണ്. തുടർന്ന് ഈ കോടതിയെ സമീപിക്കാനുള്ള സാവകാശമായി ഒരു മാസം കേരള ഹൈക്കോടതി നൽകുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച മണ്ഡലേശ്വർ കോടതി ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ഇതോടെയാണ് മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കുന്നതിനു രണ്ടാഴ്ച സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫർമാൻ കേരള ഹൈക്കോടതിയിലെത്തിയത്. അറസ്റ്റിൽ നിന്നുള്ള വിലക്ക് രണ്ടാഴ്ചത്തേക്ക് നീട്ടണമെന്ന ആവശ്യവും കോടതി അനുവദിച്ചില്ല.
നേരത്തെ മധ്യപ്രദേശ് പൊലീസ് ഫർമാന്റെ മുൻകൂർ ജാമ്യഹർജിയെ ശക്തിയായി എതിർത്തിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹം അസാധുവാണെന്നായിരുന്നു പൊലീസ് നിലപാട്. നിലവിൽ പെൺകുട്ടിക്ക് 16 വയസു മാത്രമാണ് പ്രായം. എന്നാൽ പ്രായപൂർത്തിയായെന്ന ജനന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ രേഖകളിൽ തിരുത്തൽ വരുത്തിയെന്നും ജനന റജിസ്ട്രാർക്ക് മുന്നിൽ പെൺകുട്ടി തെറ്റായ വിവരങ്ങളാണ് നൽകിയതെന്നും പൊലീസ് പറയുന്നു. മകളെ തട്ടിക്കൊണ്ടു പോയെന്നു കാട്ടി പെൺകുട്ടിയുടെ പിതാവിന്റെ ഹർജിയിലാണ് മധ്യപ്രദേശ് പൊലീസിന്റെ നടപടി. തുടർന്ന് തട്ടിക്കൊണ്ടു പോയതിനു പുറമെ പോക്സോ കേസും പട്ടികജാതി, പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരവും കേസെടുക്കുകയായിരുന്നു.
ഇതിനിടെയാണ് പെൺകുട്ടിയും ഫര്‍മാനും മുൻകൂർ ജാമ്യഹർജിയുമായി കേരള ഹൈക്കോടതിയെ സമീപിച്ചത്. ഇത് അനുവദിക്കുന്നത് മധ്യപ്രദേശ് പൊലീസ് എതിർത്തതോടെയാണ് ട്രാൻസിറ്റ് ജാമ്യം പരിഗണിക്കാമെന്ന കാര്യം കോടതി വ്യക്തമാക്കിയത്. അറസ്റ്റ് തടഞ്ഞുകൊണ്ട് ഒരു മാസത്തെ സാവകാശം നൽകി ബന്ധപ്പെട്ട കോടതിയെ സമീപിക്കാനും കേരള ഹൈക്കോടതി നിർദേശിച്ചിരുന്നു. ഫർമാനെയും പെൺകുട്ടിയെയും കണ്ടെത്തുന്നതിന്റെ ഭാഗമായി മധ്യപ്രദേശ് പൊലീസ് പല തവണയായി കേരളത്തിലെത്തിയിരുന്നു. കൊച്ചിയും കോട്ടയവും അടക്കമുള്ള സ്ഥലങ്ങൾ അവര്‍ സന്ദർശിക്കുകയും ചെയ്തിരുന്നു.






