കാക്കനാട് ∙ എറണാകുളം ജില്ലയിലെ റോഡുകളിൽ മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ച മുഴുവൻ ക്യാമറകളും പണി നിർത്തി. കുടിശിക മൂലം ഇന്റർനെറ്റ് വിഛേദിച്ചതോടെയാണ് ക്യാമറകൾ ദൃശ്യങ്ങൾ അയക്കാതായത്. കഴിഞ്ഞ 29 മുതൽ റോഡിലെ നിയമ ലംഘന ദൃശ്യങ്ങളൊന്നും കലക്ടറേറ്റിലെ ആർടിഒ കൺട്രോൾ റൂമിലെത്തുന്നില്ല. ഇതു കേട്ട് വാഹന ഉടമകളും ഡ്രൈവർമാരും ആശ്വസിക്കേണ്ടതില്ല. ക്യാമറകൾ ദൃശ്യങ്ങൾ അയയ്ക്കുന്നില്ലെങ്കിലും എല്ലാം പകർത്തുന്നുണ്ട്.
ഇന്റർനെറ്റ് പുനഃസ്ഥാപിക്കുമ്പോൾ സ്റ്റോറേജിൽ ഉള്ളതുൾപ്പെടെ കൺട്രോൾ റൂമിലെത്തും. ക്യാമറകളുടെ ചുമതലക്കാരായ കെൽട്രോൺ കുടിശിക നൽകാത്തതിനാൽ ജിയോ കമ്പനി ഇന്റർനെറ്റ് കണക്‌ഷൻ വിഛേദിക്കുകയായിരുന്നു. സർക്കാരാണ് കെൽട്രോണിനു പണം നൽകേണ്ടത്. സർക്കാർ കുടിശിക വരുത്തിയപ്പോഴും ഒരു പരിധിവരെ കെൽട്രോൺ സ്വന്തം ഫണ്ടിൽ നിന്ന് പണം അടച്ചാണ് ഇതുവരെ ഇന്റർനെറ്റ് കണക്‌ഷൻ നിലനിർത്തിയത്. ഈ ഇനത്തിൽ കെൽട്രോണിന് ഒന്നര വർഷമായി സർക്കാർ പണം നൽകിയിട്ടില്ലത്രെ.
ജില്ലയിലെ വിവിധ റോഡുകളിലായി 63 ക്യാമറകളാണ് മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ചിരുന്നത്. ഇതിൽ 11 ക്യാമറകൾ പല സമയങ്ങളിലായി തകരാറിലാണ്. ശേഷിക്കുന്ന 52 ക്യാമറകളാണ് റോഡിലെ ഗതാഗത നിയമ ലംഘനം പകർത്തി കൺട്രോൾ റൂമിലേക്ക് അയച്ചിരുന്നത്. മാസം തോറും 35,000–40,000 നിയമ ലംഘനങ്ങളുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. വാഹനങ്ങൾക്ക് 80.50 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഇതിൽ 30 കോടിയോളം രൂപ പിരിഞ്ഞു കിട്ടുകയും ചെയ്തു. കെൽ ട്രോണിന്റെ 10 ജീവനക്കാരാണ് കൺട്രോൾ റൂമിൽ ജോലി ചെയ്യുന്നത്. ദൃശ്യങ്ങൾ വരാതായതോടെ ഇവർ കുടിശിക ഉൾപ്പെടെയുള്ള ഫയലുകളാണ് ഇപ്പോൾ കൈകാര്യം ചെയ്യുന്നത്.






