കൊച്ചി ∙ ബോഡി മസാജിങ്ങിനു സ്പായിൽ പോയ കാര്യം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസുകാരനിൽ നിന്ന് 4 ലക്ഷം രൂപ തട്ടിയെടുത്തെന്ന് എസ്ഐക്കെതിരെ കേസ്. പാലാരിവട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ.കെ.ബൈജുവാണ് കേസിലെ ഒന്നാം പ്രതി. ഇടപ്പള്ളിയില്‍ പ്രവർത്തിക്കുന്ന സ്പായിലെ ജീവനക്കാരി രമ്യ, ഇവിടുത്തെ ജീവനക്കാരൻ ഷിഹാം എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ബൈജുവിനെ നിലവിൽ അറസ്റ്റ് ചെയ്തിട്ടില്ലെന്നും വൈകാതെ നടപടിയുണ്ടാവുമെന്നും സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി.
നിലവിൽ കൊച്ചി സിറ്റി എ.ആർ ക്യാംപിലുള്ള മരട് സ്വദേശിയായ പൊലീസുകാരനാണ് പണം നഷ്ടമായത്. ഓഗസ്റ്റ് എട്ടിന് വൈകിട്ട് അഞ്ചരയോടെ സ്പായിലെത്തി ഇയാൾ ബോഡി മസാജ് ചെയ്തെന്ന് എഫ്ഐആറിൽ പറയുന്നു. പിറ്റേന്നു രാവിലെ 10 മണിയോടെ മൂന്നാം പ്രതിയായ രമ്യ പൊലീസുകാരനെ വിളിച്ചു. മസാജ് ചെയ്യുന്ന സമയത്ത് താൻ ഊരിവച്ചിരുന്ന മാല ഇപ്പോൾ കാണുന്നില്ലെന്നും മാലയോ അല്ലെങ്കിൽ പണമായി ആറര ലക്ഷം രൂപയോ നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ പണമില്ലെന്നും കേസു കൊടുക്കാനുമായിരുന്നു പൊലീസുകാരന്റെ മറുപടി. പിന്നാലെ രണ്ടാം പ്രതി ഷിഹാം നിരന്തരമായി ബന്ധപ്പെട്ട് ഭാര്യയേയും ബന്ധുക്കളേയും അറിയിച്ച് നാണം കെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി എഫ്ഐആറിൽ പറയുന്നു. തുടർന്ന് ഒന്നാം പ്രതിയായ ഗ്രേഡ് എസ്ഐ ബൈജു മുഖേനെ നാലു ലക്ഷം രൂപ പൊലീസുകാരനിൽ നിന്ന് തട്ടി എന്നാണ് കേസ്.
വീണ്ടും പണം വേണമെന്ന ആവശ്യം ഇവരിൽ നിന്ന് ഉയർന്നതോടെ പൊലീസുകാരൻ പാലാരിവട്ടം ഇൻസ്പെക്ടർ എസ്.ആർ.സനീഷിന് പരാതി നൽകുകയായിരുന്നു. പിന്നാലെ നടന്ന അന്വേഷണത്തെ തുടർന്നാണ് പിടിച്ചുപറി കുറ്റം (ബിഎൻഎസ് 308(2)) വകുപ്പുകൾ അടക്കം ചുമത്തി കേസെടുത്തിരിക്കുന്നത്. സ്പായിൽ പോയ സമയത്തെ ക്യാമറ ദൃശ്യങ്ങൾ അടക്കം പുറത്തു വിടുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് വിവരം. തുടർന്ന് പല തവണയായി 4 ലക്ഷം രൂപ പൊലീസുകാരനിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നു.






