തിരുവനന്തപുരം∙ തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ വഴിത്തിരിവ്. നിയന്ത്രണം തെറ്റി ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് ഇരുവരും മരിച്ചതെന്നായിരുന്നു നിഗമനം. എന്നാൽ പൊലീസിനു തോന്നിയ സംശയം കേസിൽ വഴിത്തിരിവായി. ബൈക്കിന്റെ ഹാൻഡിലിൽ കണ്ട പെയിന്റിൽ പൊലീസിനു സംശയം തോന്നിയതാണ് കേസിൽ വഴിത്തിരിവായത്. ബൈക്കിനു പിന്നിൽ കാറിടിച്ചതാണ് അപകട കാരണമെന്നാണ് കണ്ടെത്തിയത്. കാർ ഓടിച്ച മലയിന്‍കീഴ് സ്വദേശി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ബൈക്കിനു പിന്നിൽ ഇടിച്ച കാർ നിർത്താതെ പോവുകയായിരുന്നു. കാർ മലയിൻകീഴിലെ വീട്ടിൽനിന്നു കണ്ടെത്തി. ഇടിച്ചിട്ട് നിർത്താതെ പോയതാണെന്നു വിഷ്ണു പൊലീസിനോടു സമ്മതിച്ചു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. എറണാകുളം സ്വദേശി നവീന്‍ സിബി (25), തൊടുപുഴ സ്വദേശിനി മൃദുല ആന്‍ ഉമ്മന്‍ (25) എന്നിവരാണ് മരിച്ചത്.
സംഭവം ഇങ്ങനെ:
ബൈക്കിന്റെ ഹാന്‍ഡിലില്‍ കാറിന്റെ പെയിന്റ് കണ്ടതോടെയാണ് പൊലീസിനു സംശയം തോന്നിയതും കേസില്‍ ട്വിസ്റ്റ് ഉണ്ടായതും. നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറിയ ബൈക്കില്‍ വേറൊരു വാഹനത്തിന്റെ പെയിന്റ് വരണമെങ്കില്‍ ആ വാഹനവും അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന നിഗമനത്തിലേക്കു തിരുവല്ലം പൊലീസ് എത്തുകയായിരുന്നു. ഇതോടെ അപകടത്തിനു മുന്‍പും തുടര്‍ന്നും തിരുവല്ലം ഭാഗത്തുനിന്ന് കോവളം ഭാഗത്തേക്കു സഞ്ചരിച്ചിരുന്ന വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. നവീനും മൃദുലയും സഞ്ചരിച്ചിരുന്ന ബൈക്കിനു പിന്നിലായി ഒരു കാര്‍ സഞ്ചരിച്ചിരുന്നുവെന്നു വ്യക്തമായി. ആ കാറിന്റെ നമ്പര്‍ പിന്തുടര്‍ന്നുള്ള പരിശോധനയിൽ വിഷ്ണുവാണ് വാഹനം ഓടിച്ചിരുന്നതെന്നു തെളിഞ്ഞു. പിന്നാലെയാണ് തിരുവല്ലം പൊലീസ് മാറനല്ലൂരിലെ വീട്ടില്‍നിന്ന് വിഷ്ണുവിനെയും വാഹനത്തെയും കസ്റ്റഡിയിലെടുത്തത്.
‘ആക്രമണം ഭയന്ന് പോയി’
അപകടസ്ഥലത്ത് ഇറങ്ങിയാല്‍ ഓടിക്കൂടുന്ന ആളുകളില്‍നിന്നുള്ള ആക്രമണം ഭയന്നാണു സ്ഥലത്തുനിന്നു പോയതെന്നു വിഷ്ണു പൊലീസിനോടു പറഞ്ഞു. തന്റെ കാറില്‍ തട്ടി ബൈക്ക് അപകടത്തില്‍പെട്ടുവെന്ന് മനസിലായതിനു പിന്നാലെ കാര്‍ മുന്നോട്ടുനീക്കി നിര്‍ത്തിയിരുന്നു. ആളുകള്‍ ഓടിക്കൂടുന്നതു കണ്ടു. പരുക്കേറ്റവരുടെ അവസ്ഥ കൂടി മനസിലായതോടെ പരിഭ്രാന്തനായി. തുടര്‍ന്ന് ആരോടും ഒന്നും പറയാതെ കാര്‍ ഓടിച്ചുപോകുകയായിരുന്നുവെന്നും വിഷ്ണു പറഞ്ഞു.
ടെക്നോപാർക്കിലെ ഐടി കമ്പനിയിലെ എൻജിനീയറാണ് നവീൻ. കിൻഫ്രയിലെ ഐടി ജീവനക്കാരിയാണ് മൃദുല. ഇന്നലെ നവീന്‍റെ ജന്മദിനമായിരുന്നു. ബൈക്കിൽ കോവളം ഭാഗത്തേക്കു പോവുകയായിരുന്നു ഇരുവരും. നവീന്‍റെയും മൃദുലയുടെയും തലയ്ക്കാണു ഗുരുതരമായി പരുക്കേറ്റത്. മൃദുല തെറിച്ചുപോയി നിലത്തു വീഴുകയായിരുന്നു. മൃദുല അപകട സ്ഥലത്തുവച്ചും നവീന്‍ ആശുപത്രിയില്‍ എത്തിച്ചതിനുശേഷവുമാണു മരിച്ചത്.






