വിമാനയാത്രക്കാരുടെ ലഗേജ് പൊട്ടിച്ച് സാധനങ്ങളും പണവും കവർന്നെന്ന പരാതിയിൽ കരിപ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാലക്കാട് തൃത്താല സ്വദേശികളായ പടിഞ്ഞാറങ്ങാടി ചുങ്കത്ത് വീട്ടിൽ ഇബ്രാഹിം ബാദുഷ, ബന്ധുവായ മുഹമ്മദ് ബാസിൽ എന്നിവരാണു പരാതി നൽകിയത്. സ്പൈസ് ജെറ്റ് വിമാനത്തിൽ ദുബായിൽനിന്നു കരിപ്പൂരിലെത്തിയതായിരുന്നു ഇരുവരും.
26,500 രൂപ കവർന്നതായാണ് ഇബ്രാഹിം ബാദുഷയുടെ പരാതി. വിമാനത്താവളത്തിൽ ലഗേജ് കൈപറ്റുന്നതിനു മുൻപാണ്, കൺവെയർ ബെൽറ്റിലൂടെ എത്തിയ ലഗേജിന്റെ പൂട്ട് തകർത്തത് ശ്രദ്ധയിൽപ്പെട്ടത്. പൊലീസ്, വിമാനക്കമ്പനി, വ്യോമയാന മന്ത്രി, ദുബായ് സിവിൽ ഏവിയേഷൻ അതൊറിറ്റി, ദുബായ് പൊലീസ് എന്നിവർക്കു പരാതി നൽകിയതായി ഇബ്രാഹിം ബാദുഷ പറഞ്ഞു.
ട്രോളി ബാഗിന്റെ ലോക്ക് പൊട്ടിച്ച നിലയിലായിരുന്നുവെന്ന് മുഹമ്മദ് ബാസിൽ പറഞ്ഞു. ഏകദേശം 23,000 രൂപ വിലവരുന്ന എയർപാഡ്, വിലകൂടിയ മിഠായികൾ തുടങ്ങിയവയാണ് നഷ്ടപ്പെട്ടത്. കൈവശം വയ്ക്കേണ്ട ബാഗ്, വിമാനക്കമ്പനി അധികൃതർ ആവശ്യപ്പെട്ടതിനാൽ ലഗേജിൽ അയയ്ക്കുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.
ബാഗിനുള്ളിലെ പഴ്സിൽനിന്നു പണം മാത്രമാണു കവർന്നതെന്നും മറ്റു രേഖകളൊന്നും എടുത്തിട്ടില്ലെന്നും ഇബ്രാഹിം പറഞ്ഞു. ഒരു പഴ്സിലുണ്ടായിരുന്ന 25,000 രൂപയും മറ്റൊരു പഴ്സിൽനിന്ന് 15000 രൂപയുമാണ് കവർന്നത്.
∙ ലഗേജ് എത്തിയപ്പോൾ ഭാരം കുറഞ്ഞു
പരാതിയെത്തുടർന്ന് രണ്ടു യാത്രക്കാരുടെയും ലഗേജ് കരിപ്പൂരിൽ പരിശോധിച്ചപ്പോൾ, പരാതി ശരിവയ്ക്കുന്ന കണക്കാണ് ലഭിച്ചത്. പാലക്കാട് തൃത്താല സ്വദേശികളായ ഇബ്രാഹിം ബാദുഷയുടെ ലഗേജിന്റെ ഭാരം 650 ഗ്രാം കുറഞ്ഞപ്പോൾ മുഹമ്മദ് ബാസിലിന്റേതിനു കുറവ് 900 ഗ്രാം.






