പെരുമ്പാവൂർ ∙ പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ രണ്ടു പേർ കൂടി പിടിയിൽ. കോഴിക്കോട് കൊടുവള്ളി കിഴക്കേ തൊടുകയിൽ വീട്ടിൽ ഫായിസ് (38), കോഴിക്കോട് എരഞ്ഞിപ്പാലം വേങ്ങേരി നാഗത്താൻ പറമ്പിൽ ജഗത്ത് (29) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തായ്‌ലൻഡിൽനിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി കേരളത്തിലെത്തിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് വിതരണക്കാരിലേക്കെത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് ഫായിസും ജഗത്തുമെന്ന് പൊലീസ് കണ്ടെത്തി. കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലെ ഒളിത്താവളങ്ങളിൽ നിന്നാണ് പ്രതികൾ പിടിയിലായത്.
പാലക്കാട് മുണ്ടൂർ പുതനൂർ പള്ളിപ്പറമ്പിൽ അബു താഹിർ (39) ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പിൽ ഹരികൃഷ്ണൻ (25), പാലക്കാട് കടമ്പഴിപ്പുറം അത്താണിപ്പറമ്പിൽ പ്രജിത്ത് (40), ഒറ്റപ്പാലം പനമണ്ണ തെക്കേതിൽ ശ്രീജേഷ്(41), ഒറ്റപ്പാലം ചളവറ പരിയാംതൊടി സഞ്ജയ് പി. (22) എന്നിവരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റ് നേരത്തേ ചെയ്തിരുന്നു. പ്രധാന പ്രതിയായ അബു താഹിറിനെ ബെംഗളൂരുവിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികളാണിവർ. അബു താഹിറും ഹരികൃഷ്ണനും തായ്‌ലൻഡിലേക്ക് വീസയും ടിക്കറ്റും പ്രതിഫലവും നൽകി ഏജന്റുകളെ അയക്കും. അവർ തിരികെ ഹൈബ്രിഡ് കഞ്ചാവുമായി വരും. ഇത് എയർപോർട്ടിന് പുറത്ത് വച്ച് സംഘം വാങ്ങും. തുടർന്ന് വിൽപന നടത്തുന്നതായിരുന്നു ഇവരുടെ രീതി.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 18 കോടിയോളം രൂപ വിലവരുന്ന 17 കിലോ ഹൈബ്രിഡ് കഞ്ചാവുമായി ഞാറക്കൽ അഴീക്കൽ മാനാട്ടുപറമ്പ് അരൂക്കാട് വീട്ടിൽ ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. മാറമ്പിള്ളി കുന്നുവഴി ഭാഗത്ത് ബുധനാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന 1.166 കിലോഗ്രാം ഹൈബ്രീഡ് കഞ്ചാവുമായി ആയുഷിനെയാണ് ആദ്യം പിടികൂടിയത്. തുടർന്ന് കുന്നു വഴിയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 16 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി. ഇവിടെ വച്ചാണ് ഭാര്യയെ അറസ്റ്റ് ചെയ്തത്.
എ.എസ്.പി ഹർദ്ദിക് മീണ, ഇൻസ്പെക്ടർ എൽ .അനിൽകുമാർ, എസ്.ഐമാരായ അസരിഫ് ഷഫീഖ് , ജോജോ ജോർജ്, ടി.പി അബ്ദുൾ ജലീൽ, എ.എസ്.ഐ സുബൈർ എം ബി, സീനിയർ സിപിഒ ഷിജോ പോൾ, സിപിഒ നജ്മി എ.കെ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.







