കഞ്ചിക്കോട് ∙ കായിക പരിശീലനത്തിനുള്ള പി.ടി (ഫിസിക്കൽ എജ്യുക്കേഷൻ) പിരീഡിൽ സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാനിറങ്ങിയതിനു പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾക്കു കായികാധ്യാപകന്റെ ക്രൂര മർദനം. വിരലിനു ഗുരുതര പരുക്കേറ്റ ഒരു വിദ്യാർഥിയും 2 വിദ്യാർഥിനികളും ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അധ്യാപകൻ കൊടുവായൂർ സ്വദേശി സാദിഖിനെതിരെ വാളയാർ പൊലീസ് കേസെടുത്തു. രക്ഷിതാക്കൾ ചൈൽഡ് ലൈനിനെയും സമീപിച്ചിട്ടുണ്ട്.
കഞ്ചിക്കോട്ടെ സ്കൂളിലെ യുപി വിഭാഗം കായികാധ്യാപകനാണു സാദിഖ്. ആറാം ക്ലാസിൽ പഠിക്കുന്ന 11 ആൺകുട്ടികളും 16 പെൺകുട്ടികളും ഉൾപ്പെടെ 27 വിദ്യാർഥികളെ ചൂരലുകൊണ്ട് അടിച്ചെന്നാണു രക്ഷിതാക്കൾ പൊലീസിനു നൽകിയിട്ടുള്ള പരാതി. മഴയില്ലാത്ത സമയത്താണു വിദ്യാർഥികൾ കായികപരിശീലനത്തിന് ഇറങ്ങിയത്. മഴയുള്ളപ്പോൾ പി.ടി പിരീഡിലും പഠനവുമായി മുന്നോട്ടുപോകുകയാണു പതിവെന്നും രക്ഷിതാക്കൾ പറയുന്നു.
അതേസമയം, കായികാധ്യാപകൻ പഠിക്കാൻ വിദ്യാർഥികളോട് ആവശ്യപ്പെട്ടിരുന്നുവെന്നും അതിനു വിപരീതമായി വിദ്യാർഥികൾ ഗ്രൗണ്ടിലേക്ക് ഇറങ്ങിയതാണെന്നും സംഭവം അന്വേഷിക്കുന്നുണ്ടെന്നും സ്കൂൾ അധികൃതർ അറിയിച്ചു.






