തിരൂർ ∙ കണ്ടാൽ സുന്ദരിപ്പൂവ്, എന്നാൽ കയ്യിലിരിപ്പ് ചില്ലറയൊന്നുമല്ല. പൂക്കളത്തിലേക്കു പോലും പറിച്ചെടുക്കാൻ മടിക്കണം ഈ പൂവിനെ. പേര്: സിംഗപ്പൂർ ഡെയ്സി. മനോഹര കാഴ്ചയൊരുക്കി ഭൂമിയാകെ പരന്നുകിടക്കുന്ന ചെറുചെടിയാണിത്. തഴച്ചുവളരുന്ന ഈ ചെടിക്കു വേനലൊന്നും ഒരു പ്രശ്നമല്ല. കമ്മൽചെടി, അമ്മിണിപ്പൂ, തീരകാന്തി എന്നൊക്കെ പേരുകളുണ്ട്. എന്നാൽ പ്രാദേശിക പരിസ്ഥിതി വ്യവസ്ഥയെ നശിപ്പിക്കുന്ന അധിനിവേശ സസ്യമാണിതെന്നാണ്, പ്രാദേശിക അധിനിവേശ സസ്യങ്ങളെക്കുറിച്ച് പഠനം നടത്തുന്ന തിരുനാവായ എഎംഎൽപി സ്കൂളിലെ അധ്യാപകൻ സൽമാൻ കരിമ്പനയ്ക്കൽ പറയുന്നത്.
ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ തയാറാക്കിയ, ലോകത്തിലെ നൂറ് അധിനിവേശ സ്പീഷീസുകളുടെ പട്ടികയിൽ ഉൾപ്പെട്ട അപകടകാരിയായ ചെടിയാണിത്. ഭംഗിയുള്ളതിനാൽ പലരും ഈ ചെടി വളർത്താറുണ്ട്. പൂക്കൾ പൊട്ടിച്ച് പൂക്കളത്തിലിടാറുമുണ്ട്. എന്നാൽ തണ്ടുകളിൽ നിന്നുപോലും വേരുകൾ പടർത്തി അതിവേഗം പടർന്നുപിടിക്കുന്ന ചെടി മറ്റു നാട്ടുസസ്യങ്ങൾക്കു വലിയ ഭീഷണി ഉയർത്തും.
ഇതു കൃഷിവിളകൾക്കു സൂര്യപ്രകാശവും പോഷകങ്ങളും ലഭിക്കാത്ത വിധം തടസ്സം സൃഷ്ടിക്കും. ഈ സസ്യത്തിന്റെ ഇലകൾ കന്നുകാലികൾക്കു ഭക്ഷ്യയോഗ്യമല്ലെന്നും സൽമാൻ പറയുന്നു. പൂക്കളത്തിലിടാൻ പറിച്ചെടുക്കുന്ന പൂവിന്റെ തണ്ടുപോലും വളരും. പൂക്കളത്തിലിട്ടാൽ അതിന്റെ തണ്ടും മറ്റും ഉണക്കി നശിപ്പിച്ചുകളയണം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഈ ചെടി വ്യാപകമായി പടർന്നു പന്തലിച്ചിട്ടുണ്ട്. തിരുനാവായ ചൂണ്ടിക്കൽ ഭാഗത്ത് അപകടകരമായ വേഗത്തിൽ ഇതു തഴച്ചുവളരുകയാണ്. ചെടിയുടെ അധിനിവേശത്തെക്കുറിച്ച് എഎംഎൽപി സ്കൂളിൽ വിദ്യാർഥികൾക്കു ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും സൽമാൻ നടത്തിയിരുന്നു.






