ഛത്രപതി സംഭാജിനഗർ (മഹാരാഷ്ട്ര)∙ മഹാരാഷ്ട്രയിൽ ഒരു കുടുംബത്തിലെ മൂന്നുപേരുടെ ദാരുണ മരണത്തിനു കാരണമായത് ഐഫോൺ വാങ്ങിയതിലെ പ്രതിമാസ അടവ് അടയ്ക്കുന്നത് സംബന്ധിച്ചുള്ള തർക്കം. കഴിഞ്ഞ ദിവസമാണ് കുനാൽ എന്ന 18കാരനും കുടുംബവും ഛത്രപതി സംഭാജിനഗറിലെ കുന്നിൻമുകളിൽനിന്ന് വീണു മരിച്ചത്. കുനാൽ നേരത്തെ ഒരു ഐഫോൺ വാങ്ങുകയും ഇതിന്റെ മാസത്തവണ അടയ്ക്കാൻ മാതാപിതാക്കളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ മാസത്തെ തുക അടയ്ക്കുന്നതു സംബന്ധിച്ച് കുനാലും പിതാവും തമ്മിൽ തർക്കമുണ്ടായെന്നും തുടർന്ന് വീടുവിട്ടിറങ്ങിയ കുനാൽ ടിസ്ഗാവ് മേഖലയിലെ കുന്നിൻമുകളിലെത്തി ആത്മഹത്യഭീഷണി മുഴക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പിന്നാലെ പിതാവ് മുരളീധർ ചാന്ദ്ഗുഡെയും അമ്മ സംഗീതയും കുനാലിനെ പിന്തുടർന്നെത്തി. കുന്നിൻമുകളിൽനിന്ന് ചാടുമെന്ന് ഭീഷണി മുഴക്കി മൂന്നു മണിക്കൂറോളമാണ് കുനാൽ നിന്നത്. ഈ സമയം സ്ഥലത്ത് പ്രദേശവാസികളും പൊലീസുമെത്തിയിരുന്നു. പലരും കുനാലിനെ അനുനയിപ്പിക്കാൻ നോക്കിയിട്ടും ഫലമുണ്ടായില്ല. ടിസ്ഗാവിലെ മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സഞ്ജയ് ജാദവും കുട്ടിയോടു സംസാരിച്ചു. അമ്മയെ ഓർത്തെങ്കിലും ചാടരുതെന്നും എന്തു പ്രശ്നവും പരിഹരിക്കാമെന്നും പറഞ്ഞെങ്കിലും മരിക്കുകയല്ലാതെ വേറെ മാർഗമില്ലെന്നാണ് കുനാൽ പറഞ്ഞതെന്ന് സഞ്ജയ് മാധ്യമങ്ങളോടു പറഞ്ഞു.
ഒരു മണിയോടെ കുന്നിൻമുകളിൽനിന്ന് കുനാലിനെ പിടിച്ചുമാറ്റാൻ പിതാവ് ശ്രമിക്കുമ്പോൾ രണ്ടുപേരും അടിതെറ്റി താഴേക്കു പതിക്കുകയായിരുന്നു. ഇതുകണ്ടുനിന്ന സംഗീതയും പിന്നാലെ ചാടി. മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. സ്ഥലത്ത് പൊലീസും അഗ്നിരക്ഷാസേനയും ഉണ്ടായിരുന്നുവെന്ന് പറയുമ്പോഴും എന്തുകൊണ്ട് താഴെ സുരക്ഷാവല കെട്ടിയില്ലെന്ന ചോദ്യവും ഉയരുന്നുണ്ട്.








