പെരുമ്പാവൂർ/ പാലക്കാട്: പാലക്കാട്ട് വീട്ടമ്മയെ അതിക്രൂരമായി ആക്രമിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന കൊടുംകുറ്റവാളി ‘കൊണ്ടോട്ടി മുജീബ്’ എന്ന മുജീബ് റഹ്‌മാനെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടമ്മയെ ആക്രമിച്ച ശേഷം എറണാകുളത്ത് പെരുമ്പാവൂരിലെ സങ്കേതത്തിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. പോലീസ് നടത്തിയ അതീവ രഹസ്യവും തന്ത്രപരവുമായ നീക്കത്തിനൊടുവിലാണ് ഇയാൾ വലയിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; പാലക്കാട് ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച് ആഭരണങ്ങൾ കവരാനാണ് പ്രതി ശ്രമിച്ചത്. വാടകയ്ക്ക് മുറി ലഭിക്കുമോ എന്ന് ചോദിച്ചാണ് ഇയാൾ വീട്ടുവളപ്പിൽ കടന്നത്. ശേഷം വീടിനുള്ളിലേക്ക് കടക്കുകയും വീട്ടമ്മയെ കയറിപ്പിടിക്കുകയുമായിരുന്നു. ഇവർ ബഹളം വെച്ചതോടെ പുറത്തേക്കിറങ്ങിയോടി.
ഇവിടെയെത്തിയ പിക്കപ്പ് വാനടക്കം ഉപേക്ഷിച്ചാണ് ഇയാൾ ഓടിരക്ഷപ്പെട്ടത്. സംഭവം നടന്ന് മണിക്കൂറുകൾക്കകം ഇയാൾ പാലക്കാട് നിന്നും പെരുമ്പാവൂരിലേക്ക് കടന്നു. ഇതരസംസ്ഥാന തൊഴിലാളികൾ ധാരാളമായി താമസിക്കുന്ന പെരുമ്പാവൂരിൽ ഒളിവിൽ കഴിയാൻ എളുപ്പമാകുമെന്ന കണക്കുകൂട്ടലിലാണ് പ്രതി ഇവിടെയെത്തിയത് എന്നാണ് പോലീസിന്റെ നിഗമനം.
എന്നാൽ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ശക്തമാക്കിയതോടെ പ്രതിയുടെ ഒളിത്താവളത്തെക്കുറിച്ച് പെരുമ്പാവൂർ പോലീസിന് സൂചന ലഭിച്ചു. തുടർന്ന് നടത്തിയ മിന്നൽ റെയ്ഡിലാണ് മുജീബ് റഹ്‌മാൻ പിടിയിലായത്. കേരളത്തിലെ വിവിധ ജില്ലകളിലായി അൻപത്തിയഞ്ചിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ പോലീസ് റെക്കോർഡുകളിലെ കൊടും കുറ്റവാളിയാണ്.
തൃശൂർ മുതൽ കാസർകോട് വരെയുള്ള വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ വയോധികരെയും വീട്ടമ്മമാരെയും ആക്രമിച്ച് പീഡിപ്പിച്ചതിനും കവർച്ച നടത്തിയതിനും കേസുകളുണ്ട്.
കോഴിക്കോട് പേരാമ്പ്രയിൽ വാളൂർ കുറുങ്കുടിമീത്തൽ അനു എന്ന 26-കാരിയെ തോട്ടിൽ വീഴ്ത്തി ക്രൂരമായി കൊലപ്പെടുത്തി സ്വർണം കവർന്ന കേസും മുക്കത്ത് വയോധികയെ ക്രൂരമായി പീഡിപ്പിച്ച് ആഭരണങ്ങൾ കവർന്ന കേസും ഉൾപ്പെടെ നിരവധി അതിക്രമങ്ങളുടെ മുഖ്യ ആസൂത്രകനാണ് കൊണ്ടോട്ടി നെടിയിരിപ്പ് സ്വദേശിയായ ഈ മുജീബ് റഹ്‌മാൻ.
മോഷണത്തിനായി അതിക്രമങ്ങൾ നടത്തുന്നതിനൊപ്പം പിടിക്കപ്പെടാതിരിക്കാൻ കൃത്യമായ ആസൂത്രണം നടത്തുന്നതുമാണ് ഇയാളുടെ രീതി. മുജീബിന്റെ ഈ കുറ്റകൃത്യങ്ങൾക്ക് ഇയാളുടെ ഭാര്യയും സഹായിയായിരുന്നതായി മുൻപ് കണ്ടെത്തിയിട്ടുണ്ട്. പെരുമ്പാവൂരിൽ ഇയാൾക്ക് മറ്റ് പ്രാദേശിക സഹായങ്ങൾ ലഭിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
പ്രതിയെ ഉടൻ തന്നെ പാലക്കാട് പോലീസിന് കൈമാറുമെന്നും കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.






