കൊച്ചി: മലയാളികളെ ഒന്നടങ്കം കണ്ണീരിൽ മുക്കിയ സിനിമയായിരുന്നു 1993ൽ പുറത്തിറങ്ങിയ ആകാശദൂത്. ചിത്രം കണ്ട് കരയാത്തവര്‍ ചുരുക്കമായിരിക്കും. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിൽ മാധവിയും മുരളിയുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തിലെ അഭിനയത്തിന് മാധവിക്ക് മികച്ച നടിക്കുള്ള പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡാണ് ലഭിച്ചത്. ആ വർഷം തന്നെയാണ് ‘മണിച്ചിത്രത്താഴ്’ റിലീസ് ചെയ്തതെന്നും അതുകൊണ്ടാണ് മാധവി രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
എന്നാൽ രണ്ടാമതാകാൻ കാരണം മാധവി തന്നെയാണെന്ന് തുറന്നുപറയുകയാണ് ചിത്രത്തിന്റെ നിർമാതാവ് പ്രേം പ്രകാശ്. “മാധവി പിന്തള്ളപ്പെട്ടത് അതുകൊണ്ടൊന്നുമല്ല. മാധവിയുടെ തന്നെ കുഴപ്പമാ. സിബി മലയിൽ പല പ്രാവശ്യം അവരോട് ആവശ്യപ്പെട്ടിരുന്നു, മേക്കപ്പ് കുറയ്ക്കണമെന്ന്. ഇങ്ങനെ ഇടരുത്, അത് ശരിയല്ല എന്ന്.
കാരണം, നിങ്ങളൊരു രോഗിയാണ്. രോഗിയാണെന്ന് അറിഞ്ഞ സമയം മുതൽ മേക്കപ്പ് കുറയ്ക്കണം. പക്ഷേ അവർ അത് സമ്മതിച്ചില്ല. സത്യമായും ഇതുണ്ടായ കാര്യമാണ്. അല്ലെങ്കിൽ അവർക്കൊരു അവാർഡ് കിട്ടിയേനേ. മേക്കപ്പ് ഇല്ലാതെ അഭിനയിക്കണം എന്ന് പറഞ്ഞിട്ട് ഇവർ ജന്മം ചെയ്താൽ സമ്മതിക്കില്ലായിരുന്നു. അവർക്കത് പിന്നീട് മനസിലായി. അവാർഡ് തള്ളപ്പെട്ടപ്പോൾ മനസിലായി. ഒരു കഥാപാത്രം ചെയ്യുമ്പോൾ അങ്ങനെയാണോ വേണ്ടേ. ഇത്രയും മക്കളുടെ അമ്മ. അസുഖം, അതും കാൻസർ. അവർക്ക് തന്നെ സ്വയം ബോധം വേണ്ടേ. അവർക്ക് അങ്ങനെയാണ് അത് നഷ്ടപ്പെട്ടത്. അവർക്ക് മികച്ച നടിക്കുള്ള അവാർഡ് കിട്ടേണ്ടതായിരുന്നു. ചില ആർട്ടിസ്റ്റുകൾക്ക് അതുൾക്കൊള്ളാൻ പറ്റാത്തത് ആയിരിക്കും. അല്ലെങ്കിൽ ഇമേജിന് കോട്ടം തട്ടുമോ എന്ന് വല്ലതും തോന്നിയതായിരിക്കാം”.- എംപയർ ടോക്സിനോട് പ്രേം പ്രകാശ് പറഞ്ഞു.
ഡെന്നീസ് ജോസഫിന്‍റേതായിരുന്നു ആകാശദൂതിന്‍റെ തിരക്കഥ. മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് വെവ്വേറെ കുടുംബങ്ങളിലേക്ക് ദത്തുപോകേണ്ടിവരുന്ന കഥയാണ് ആകാശദൂത് പറഞ്ഞത്. നെടുമുടി വേണു, എൻ.എഫ് വര്‍ഗീസ്, ജഗതി ശ്രീകുമാര്‍, ബിന്ദു പണിക്കര്‍, സീന ആന്‍റണി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.








