ഇടുക്കി: ഇടുക്കി പുല്ലുപാറയിൽ യുവാവിനെ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുല്ലുപാറ സ്വദേശി ബിനുവാണ് മരിച്ചത്. കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിൽ ബിനുവിന്റെ ബന്ധുവായ തങ്കച്ചനെ പെരുവന്താനം പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം പുറത്തറിയുന്നത്. പുല്ലുപാറയിലെ ഒരു വീട്ടിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റെന്ന വിവരമാണ് ആദ്യം ഫയർഫോഴ്സിന് ലഭിക്കുന്നത്.തങ്കച്ചൻ ആവശ്യപ്പെട്ടതനുസരിച്ച് പ്രദേശത്തെ കടയുടമയാണ് ഫയർ ആൻഡ് റെസ്ക്യൂ സർവീസിനെ വിവരമറിയിച്ചത്. തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയപ്പോഴാണ് ബിനുവിനെ വീട്ടിനുള്ളിൽ അനക്കമില്ലാത്ത നിലയിൽ കണ്ടത്. പരിശോധനയിൽ ബിനു മരിച്ചതായി വ്യക്തമായി.
എന്നാൽ മൃതദേഹത്തിൽ ശരീരത്തിന്റെ പല ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവുകൾ കണ്ടതിനെ തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പെരുവന്താനം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.ബിനുവും തങ്കച്ചനും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നതായി പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായി. മദ്യലഹരിയിലുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലും തുടർന്ന് കൊലപാതകത്തിലും കലാശിച്ചതെന്നാണ് സംശയിക്കുന്നത്. കസ്റ്റഡിയിലെടുത്ത തങ്കച്ചൻ മുൻപും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.
കസ്റ്റഡിയിലെടുക്കുമ്പോൾ തങ്കച്ചൻ മദ്യലഹരിയിലായിരുന്നു. ഇയാളുടെ ലഹരി പൂർണ്ണമായി വിട്ടൊഴിഞ്ഞ ശേഷം കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ കൃത്യം നടത്തിയ രീതിയെക്കുറിച്ചും കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ കാരണത്തെക്കുറിച്ചും വ്യക്തത ലഭിക്കൂ എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബിനുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.






