ഓക്‌ലഹോമ∙ കുട്ടികളെ വീട്ടിൽ തനിച്ചാക്കി പുറത്തുപോയ മാതാപിതാക്കൾ അറസ്റ്റിൽ. ഓക്‌ലഹോമ സ്വദേശികളായ ആൻഡ്രൂ ഡിക്കിനെയും ഫെതർ റോബർട്ട്‌സിനെയുമാണ് പൊലീസ് കേസിൽ അറസ്റ്റ് ചെയ്തത്. 8, 5, 1 വയസ്സ് പ്രായമുള്ള കുട്ടികളെ മുതിർന്നവരുടെ മേൽനോട്ടമില്ലാതെ ഓഫിസർമാർ കണ്ടെത്തിയതിനെ തുടർന്നാണ് കുട്ടികളെ അവഗണിച്ചതിന് മാതാപിതാക്കളെ അറസ്റ്റ് ചെയ്തതെന്ന് ഗ്ലെൻപൂൾ പൊലീസ് അറിയിച്ചു.
കുട്ടികളെ താമസസ്ഥലത്ത് തനിച്ചാക്കിയതായി സംശയിക്കുന്നതായി ഒരാൾ 911ൽ (എമർജൻസി നമ്പറിൽ) വിളിച്ചതായി അധികൃതർ പറഞ്ഞു. തുടർന്ന് ഫോൺ വിളിച്ചയാൾ ഫെതർ റോബർട്ട്‌സിനെ വിളിച്ചു. താനും ഭർത്താവും വീട്ടിൽ നിന്ന് 20 മിനിറ്റ് യാത്രാദൂരമുള്ള ബിക്‌സ്‌ബിയിലെ ഒരു കോർട്ടിൽ പീക്കൾ ബോൾ കളിക്കുകയാണെന്ന് യുവതി ഇയാളെ അറിയിച്ചു. മാത്രമല്ല കുട്ടികളെ നോക്കാൻ ആളുണ്ടെന്നും യുവതി അവകാശപ്പെട്ടു.
വിളിച്ചയാൾ താമസസ്ഥലത്തേക്ക് പോയി നോക്കിയപ്പോൾ കുട്ടികൾ തനിച്ചാണെന്ന് കണ്ടെത്തി. ഇതിനകം പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. എട്ടും അഞ്ചും വയസ്സുള്ള കുട്ടികൾ ടെലിവിഷൻ കാണുമ്പോൾ ഒരു വയസ്സുള്ള കുട്ടി ഉറങ്ങുകയായിരുന്നു.
ദമ്പതികൾ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ, അടിയന്തര സാഹചര്യങ്ങളിൽ കുട്ടികൾക്ക് എങ്ങനെ അവരെ ബന്ധപ്പെടാനാകുമെന്ന് ഉദ്യോഗസ്ഥർ മാതാപിതാക്കളോട് ചോദിച്ചു. കുട്ടികൾക്ക് അവരെ വിളിക്കാൻ ഉപയോഗിക്കാവുന്ന ഒരു ഐപാഡിലേക്ക് ആക്‌സസ് ഉണ്ടെന്ന് ഫെതർ റോബർട്ട്‌സ് പറഞ്ഞു. മേൽനോട്ടമില്ലാതെ ദമ്പതികൾ കുട്ടികളെ വീട്ടിൽ തനിച്ചാക്കിയത് ഇതാദ്യമായല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി അധികൃതർ ആരോപിക്കുന്നു.
ഇവർ നാലാമതൊരു കുട്ടി കൂടി ഉണ്ടെന്നും ഒരു വയസ്സിൽ താഴെ പ്രായമുള്ള ആ കുട്ടിക്ക് ശിശു സംരക്ഷണം ഏർപ്പാടാക്കിയിട്ടുണ്ടെന്നും അന്വേഷണത്തിൽ ഉദ്യോഗസ്ഥർ കണ്ടെത്തി. എല്ലാ കുട്ടികളും സുരക്ഷിതരും നല്ല ആരോഗ്യമുള്ളവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.








