ലൂട്ടൺ ∙ യുകെയിൽ യുവതിക്ക് കുത്തേറ്റ സംഭവത്തിൽ കത്തികൊണ്ട് ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് വെടിവച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.50ഓടെ ലൂട്ടണിലെ കാർഡിഗൻ സ്ട്രീറ്റിലെ ഒരു വീട്ടിലാണ് സംഭവം. യുവാവ് ഒരു സ്ത്രീയെ കത്തികൊണ്ട് ഭീഷണിപ്പെടുത്തുന്നതായി ലഭിച്ച വിവരത്തെ തുടർന്നാണ് ബെഡ്ഫോർഡ്ഷയർ പൊലീസ് സ്ഥലത്തെത്തിയത്.
സംഭവത്തിനിടെ സായുധ പൊലീസ് ഉദ്യോഗസ്ഥർ വെടിയുതിർത്തു. ഒരു ഉദ്യോഗസ്ഥൻ നാല് റൗണ്ട് വെടിയുതിർത്തപ്പോൾ മറ്റൊരു ഉദ്യോഗസ്ഥൻ ബറ്റൺ റൗണ്ട് വെടിയുണ്ടയും പ്രയോഗിച്ചു. വെടിയേറ്റ യുവാവിന്റെ കൈയ്ക്കും കാലിനും പരുക്കേറ്റു. പരുക്കുകൾ ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയല്ലെന്നാണ് അധികൃതർ അറിയിച്ചത്. ഉടൻ പ്രാഥമിക ചികിത്സ നൽകിയ ശേഷം യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ പൊലീസ് കാവലിലാണ് ഇയാൾ.
കുത്തേറ്റ പരുക്കുകളുള്ള യുവതിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ പരുക്കുകളും ജീവന് ഭീഷണിയല്ലെന്നാണ് വിവരം. പൊലീസ് നടത്തിയ വെടിവെയ്പ്പിനെക്കുറിച്ച് സ്വതന്ത്ര പൊലീസ് പെരുമാറ്റ നിരീക്ഷണ സമിതി അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട പൊലീസ് തോക്കുകൾ പരിശോധനയ്ക്കായി സുരക്ഷിതമാക്കിയിട്ടുണ്ട്. സ്ഥലത്തെ നിരീക്ഷണ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളും ഉദ്യോഗസ്ഥരുടെ ശരീരത്തിൽ ഘടിപ്പിച്ച ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചു. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർ വേഗത്തിൽ പ്രതികരിച്ചെന്ന് ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് സാറാ ബ്രൗൺ പറഞ്ഞു. സംഭവത്തിനിടെ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റതായും അവർ വ്യക്തമാക്കി.







