അടിമാലി ∙ ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ചത് വിഷം ഉള്ളിൽ ചെന്നെന്ന് പ്രാഥമിക നിഗമനം. അടിമാലി ഇരുമ്പുപാലത്തിനു സമീപം ഒഴിവത്തടം വലിയകാട്ടിൽ അഫ്സലിന്റെയും സാന്ദ്രയുടെയും മക്കളായ റെയ്ഹാൻ, ഇഹാൻ എന്നിവരാണു മരിച്ചത്. മരണകാരണം സ്ഥിരീകരിക്കാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കണം. ചിതലിനെ കൊല്ലാനുള്ള മരുന്നിന്റെ കുപ്പിയുടെ അടിഭാഗം ചോർന്ന് തറയിലേക്ക് വീണെന്നും കുട്ടികൾ അത് കഴിച്ചെന്നുമാണ് പിതാവിന്റെ മൊഴി. ഇത് ശരിയാണെന്ന നിഗമനത്തിലാണ് പൊലീസ്.
സംഭവം നടക്കുമ്പോൾ കറന്റ് ഇല്ലായിരുന്നെന്നും പിതാവ് പൊലീസിനോട് പറഞ്ഞു. 2 മാസം മുൻപാണ് കുടുംബം വാടകയ്ക്ക് താമസിക്കാനായി എത്തിയത്. ഇവർ എത്തുന്നതിനു മുൻപേ ചിതൽ മരുന്ന് വീട്ടിലുണ്ടായിരുന്നു എന്നും പൊലീസിന് വിവരം ലഭിച്ചു. ഒരു കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റൊരു കുട്ടിയെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലുമാണ് എത്തിച്ചത്. രണ്ടു പേരും ആശുപത്രിയിലെത്തിയശേഷമാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെ കുട്ടികൾ അസ്വസ്ഥത പ്രകടിപ്പിച്ചതായി പിതാവ് പൊലീസിനോട് പറഞ്ഞു. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസും പറഞ്ഞു.






