താൻ എഴുതിയ ആദ്യ പുസ്തകം, The Autobiography of God ബന്ധപ്പെട്ട് ന്യൂ ഇന്ത്യൻ എക്സ്പ്രസിൻ്റെ എക്സ്പ്രസ് ഡയലോഗ്സിൽ നൽകിയ അഭിമുഖം ജീവിതം തന്നെ മാറ്റിമറിച്ചെന്ന് നടി ലെന. അന്നാണ് ആളുകൾ താൻ എന്താണെന്ന് മനസ്സിലാക്കുന്നതെന്ന് എക്സ്പ്രസ് ഡയലോഗ്സിൽ ലെന വീണ്ടുമെത്തിയപ്പോൾ മനസ്സു തുറന്നു. ആ അഭിമുഖത്തിന് താഴെ വന്ന കമന്റുകൾ ശ്രദ്ധിച്ചിരുന്നു, അതിൽ ഒരു കമന്റ് തന്നെ ഒരുപാട് ചിന്തിപ്പിച്ചെന്നും ലെന പറയുന്നു. ‘may be some women deal perimenopause this way’, എന്നായിരുന്നു ആ കമന്റ്.
ആ സമയത്തൊക്കെ പെരിമെനോപോസ് ഘട്ടത്തിലൂടെയാണ് കടന്നു പോയതെന്ന് പിന്നീട് കൂട്ടിവായിക്കുമ്പോൾ മനസ്സിലാകുന്നുവെന്നും ലെന പറയുന്നു. ഈ വിഷയത്തിൽ ഒരുപാട് റിസർച്ച് ചെയ്ത ശേഷമാണ് രണ്ടാമത്തെ പുസ്തകം (Women-O-Pause) എഴുതിയത്. 35 വയസ്സിന് ശേഷം സ്ത്രീകളുടെ ശരീരവും തലച്ചോറും വലിയ മാറ്റങ്ങളിലൂടെ കടന്നു പോകുന്നു. അത് പക്ഷെ അവർ തന്നെ തിരിച്ചറിയണമെന്നില്ല.
ശരീരഭാരം കൂടുന്നു, ഓവർതിങ്കിങ്, ചിന്തിക്കുന്നതിൽ വ്യക്തതയില്ലായ്മ, ഉറക്കമില്ലായ്മ തുടങ്ങിയ നിരവധി ലക്ഷണങ്ങൾ പെരിമെനോപോസ് ഘട്ടത്തിൽ ഉണ്ടാകാം. എന്നാൽ മിക്കവാറും സ്ത്രീകൾ ഈ ഘട്ടം തിരിച്ചറിയാതെ പോകുന്നവെന്നതാണ് വസ്തുത. പുറത്തുനിന്ന് നോക്കുമ്പോൾ എന്തൊരു മൂശേട്ടയായ സ്ത്രീ, ഇവർക്ക് എപ്പോഴും അസ്വസ്ഥതകളാണെന്ന് ആളുകൾ അവരെ പഴിക്കാറുണ്ട്. പക്ഷെ ആഴത്തിൽ പരിശോധിച്ചാൽ പെരിമെനോപ്പോസിന്റെ ലക്ഷണങ്ങളായിരിക്കാമിത്.
‘എന്റെ അമ്മ ഈ ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ വീട്ടിലെ ആർക്കും അതിനെ കുറിച്ച് ബോധമുള്ളവരായിരുന്നില്ല. ഞാൻ ഇതിനെ കുറിച്ച് മനസ്സിലാക്കുന്നത് ഞാൻ എന്റെ നാൽപതുകളിൽ എത്തിയപ്പോഴാണ്. അന്ന് സോഷ്യല്‍ മീഡിയയില്‍ പോഡ്കാസ്റ്റും കാര്യങ്ങളുമൊക്കെ കേട്ടുതുടങ്ങി. അതില്‍ പിന്നീട് റിസർച്ച് ചെയ്തു തുടങ്ങി, കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കി’-ലെന പറയുന്നു.
‘ഞാൻ പെരിമെനോപോസ് ഘട്ടത്തിൽ എത്തിയപ്പോൾ, ഇതിനെ കുറിച്ച് ധാരണ ഉണ്ടായിട്ടും പെരിമെനോപ്പോസ് തിരിച്ചറിയാൻ സാധിച്ചില്ല. എനിക്ക് അറിയാം പെരിമെനോപോസ് എന്നൊരു സംഭവം ഉണ്ട്, അതിന്റെ ലക്ഷണങ്ങള്‍ ഇന്നതൊക്കെ ആണ്. എന്നാല്‍ അതാണ് എനിക്ക് സംഭവിക്കുന്നതെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല. അത് തിരിച്ചറിയാന്‍ കുറച്ചു മാസങ്ങളെടുത്തു’.
പെരിമെനോപോസ് ഘട്ടം എത്തുമ്പോള്‍;
ബ്രേയിന്‍ ഫോഗ്- ചിന്തിക്കുന്നതിനൊന്നും ക്വാരിറ്റി ഉണ്ടാകില്ല. എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ചുള്ള ആശങ്ക, ബ്രേയിൻ ഫോഗ് കാരണം, കാര്യങ്ങള്‍ പരസ്പരം കണക്ട് ചെയ്യാനാകുന്നില്ല. ഉറക്കമില്ലായ്മ, അമിതഭാരം, സ്‌ട്രെസും ഉത്കണ്ഠയും- രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഒരു ആവശ്യവുമില്ലാതെ ആങ്‌സൈറ്റി ഉണ്ടാവുന്നു ഇതൊക്കെ ആ ഘട്ടത്തിൽ നേരിട്ടിരുന്നു.
പരിമെനോപോസ് ആണെന്ന് മനസ്സിലായപ്പോൾ പോലും അത് മറികടക്കാനുള്ള കാര്യങ്ങൾ ജീവിതത്തിൽ പ്രാപല്യത്തിൽ എത്തിക്കാൻ ഏതാണ്ട് ഒരു വർഷത്തോളം എടുത്തുവെന്നും ലെന പറഞ്ഞു. ‘കഠിനമായ മൂഡ് സ്വിങ്‌സ് ഉണ്ടാകുമെന്ന് അറിയാമെങ്കിലും അത് കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥ.
ഉറക്കമില്ലായ്മ കൂടുതലായിരുന്നു. ആ സമയത്ത് ഞാൻ യുഎസ്സിൽ ആണ്. ഉറക്കമില്ലായ്മ പരിഹരിക്കാൻ ഡോക്ടറിനെ കണ്ടപ്പോൾ അവർ ചൂടു വെള്ളത്തില്‍ കുളിക്കാനൊക്കെ ഉപദേശിച്ചു, ആ സമയത്ത് മഗ്നീഷ്യം ഗ്ലൈസിനേറ്റ് എന്ന സപ്ലിമെന്റ് അന്ന് അത്ര പോപ്പുലര്‍ ആയിരുന്നില്ല. ഞാന്‍ നോര്‍മല്‍ മഗ്നീഷ്യം സപ്ലിമെന്റുകള്‍ കഴിച്ചു അപ്പോള്‍ ദഹനപ്രശ്‌നങ്ങള്‍ വരാന്‍ തുടങ്ങി’.
‘അങ്ങനെ ഒരുപാട് പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഒരു ചിട്ടയിലേക്ക് എത്തിയത്. ആയുവേദ ജീവിതശൈലി മികച്ചതാണ്. എന്നാൽ ശുദ്ധമായ ജീവിതശൈലി പിന്തുടരാൻ ഇന്നത്തെ സാഹചര്യത്തിൽ ബുദ്ധിമുട്ടാണ്. ഇപ്പോള്‍ എനിക്ക് ഒരു നല്ല ഫംങ്ഷണല്‍ ഡോക്ടര്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷമാണ് ആ ഡോക്ടറിനെ പോലും കണ്ടെത്തുന്നത്. ഇപ്പോഴും എന്റെ ഹോർമോൺ അസന്തുലിതാവസ്ഥ നേരെ ആക്കിക്കൊണ്ടിരിക്കുകയാണ്’.
‘അടിസ്ഥാനപരമായി ഇരുമ്പിന്റെ അഭാവമായിരുന്നു. ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിച്ചാലും അഭാവം തുടർന്നു. ഫംങ്ഷണൽ ഡോക്ടറിനെ സമീപിച്ചപ്പോഴാണ് വിശദമായ പരിശോധനയിൽ എനിക്ക് ഫെറിറ്റിൻ അഭാവം ഉണ്ടെന്ന് മനസ്സിലാക്കുന്നത്. നമ്മുടെ ശരീരത്തിൽ ഇരുമ്പ് ശേഖരിച്ചു വെക്കുന്ന ഒരു പ്രധാന പ്രോട്ടീൻ ആണ് ഫെറിറ്റിൻ. പോഷകങ്ങളുടെ അഭാവങ്ങള്‍ നികത്തിയപ്പോൾ കാര്യങ്ങളൊക്കെ ശരിയായി. ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ അനിമിക് ആയിരുന്നു. ആര്‍ക്കും അറിയില്ല എന്തുകൊണ്ടാണ് അനിമിക് എന്ന്’.
‘ഇരുമ്പിന്റെ അഭാവം കണ്ടാല്‍ ഉടന്‍ പലരും അയണ്‍ സപ്ലിമെന്റ് എടുക്കും. അങ്ങനെയല്ല, അയണ്‍ സപ്ലിമെന്റ് കഴിച്ചാലും നമ്മുടെ ഗട്ട് അയണ്‍ ആഗിരണം ചെയ്യാത്ത സാഹചര്യം ഉണ്ടാകാം, പലര്‍ക്കും സിങ്കിന്റെ അഭാവമുണ്ട്. ചിലര്‍ക്ക് മഗ്നീഷ്യത്തിന്റെ അഭാവമുണ്ട്. ഈ പ്രായത്തില്‍ എന്തുകൊണ്ടാണ് ഈ അഭാവങ്ങള്‍ സംഭവിക്കുന്നതെന്ന് ചോദിച്ചാല്‍ നമ്മുടെ ശരീരത്തിന് ആവശ്യങ്ങള്‍ കൂടുതലാണ്. 35 വരെ ഇതുപോലെ അല്ലേ ജീവിച്ചത്, ബാക്കിയും അങ്ങനെയല്ലേ… എന്നല്ല, 35 മുകളില്‍ വേറെ രീതിയില്‍ വേണം ജീവിക്കാന്‍. കാരണം നമ്മുടെ ശരീരം അത് ആവശ്യപ്പെടുന്നു’-ലെന പറയുന്നു.








