അടൂർ (പത്തനംതിട്ട) ∙ ക്രെഡിറ്റ് കാർഡ് റദ്ദാക്കാമെന്ന് പറഞ്ഞ് യുവതിയുടെ കാർഡ് കൈക്കലാക്കിയ ശേഷം റദ്ദാക്കാതെ അത് ഉപയോഗിച്ച് പർച്ചേസ് നടത്തി 1.08 ലക്ഷം രൂപ തട്ടിയെടുത്ത ബാങ്കിലെ താൽക്കാലിക ജീവനക്കാരിയായിരുന്ന യുവതിയ്ക്കെതിരെ സ്വർണപ്പണയ തട്ടിപ്പു കേസും. ഇളമണ്ണൂർ സ്വദേശി ഗായത്രി വേണുഗോപാലിനിതെരെയാണ് കേസ്. ചാങ്കൂർ സ്വദേശിനിയുടെ ക്രെഡിറ്റ് കാർഡാണ് റദ്ദാക്കാമെന്ന് പറഞ്ഞ് ഇളമണ്ണൂരിലുള്ള ബാങ്കിലെ ക്രെഡിറ്റ് കാർഡ് വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരിയായിരുന്ന ഗായത്രി വാങ്ങി പണം തട്ടിയെടുത്തതെന്നാണ് ആദ്യ കേസ്.
കാർഡ് റദ്ദാക്കാതെ ആ കാർഡ് ഉപയോഗിച്ച് കഴിഞ്ഞ ഏപ്രിൽ 12 മുതൽ ജൂലൈ 9 വരെ 1.08 ലക്ഷം രൂപയുടെ പർച്ചേസാണ് നടത്തിയത്. ഈ കേസ് നിലനിൽക്കെയാണ് സ്വർണപ്പണയ തട്ടിപ്പു കേസും റജിസ്റ്റർ ചെയ്തത്. അടൂരിലെ ധനകാര്യ സ്‌ഥാപനത്തിൽ ജോലി ചെയ്തിരുന്ന സമയത്താണ് ഗായത്രി സ്വർണപ്പണയ തട്ടിപ്പു നടത്തിയത്. പറക്കോട് സ്വദേശിയായ യുവതിയാണ് സ്വർണപ്പണയ തട്ടിപ്പിനിരയായത്.
പറക്കോട് സ്വദേശിയായ യുവതി ധനകാര്യ സ്‌ഥാപനത്തിൽ പണയം വച്ചിരുന്ന മൂന്നര പവന്റെ സ്വർണമാല അവിടെ നിന്നെടുപ്പിച്ച ശേഷം ഗായത്രി ജോലി ചെയ്യുന്ന ബാങ്കിൽ പണയം പണയം വയ്ക്കുകയായിരുന്നു. സ്വർണമാലയുടെ ഉടമസ്‌ഥയായ യുവതിയുടെ പേരിൽ വയ്ക്കാതെ ഗായത്രിയുടെ പേരിലാണ് പണയം വച്ചത്. പിന്നീട് ഈ സ്വർണം യുവതി അറിയാതെ ഇവർ വിറ്റുവെന്നാണ് കേസ്. സ്വർണം തിരികെ നൽകാതെ വന്നതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.






