ന്യൂഡൽഹി ∙ ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കെത്തിയ വിദേശ പ്രതിനിധിയുടെ 3 ലക്ഷം രൂപയുടെ മൂല്യമുള്ള നോട്ടുകൾ കാണാതായി. ബ്രിക്സിനെത്തിയ ദക്ഷിണാഫ്രിക്കൻ പ്രതിനിധിയുടെ പണമാണ് കാർ യാത്രയ്ക്കിടെ കാണാതായത്. 3 ലക്ഷം രൂപ മൂല്യം വരുന്ന ഇന്ത്യൻ കറൻസിയും യുഎസ് ഡോളറുമാണ് കാറിൽ വച്ച് പ്രതിനിധി മറന്നത്. സംഭവം അറിഞ്ഞയുടൻ ഡൽഹി പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിനിധി സഞ്ചരിച്ച കാർ തിരിച്ചറിയുകയും ചെയ്തു. ബ്രിക്സ് ഉച്ചകോടി കഴിഞ്ഞ് പ്രതിനിധി തിരികെ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങുന്നതിനു മുൻപായി നഷ്ടപ്പെട്ട പണം പൊലീസ് കൈമാറി. വിമാനത്തിൽ കയറാൻ 30 മിനിറ്റ് ശേഷിക്കവേയാണ് ദക്ഷിണാഫ്രിക്കൻ പ്രതിനിധിക്ക് പണം തിരികെ ലഭിച്ചത്.
അന്വേഷണത്തിലെ മികച്ച ഏകോപനമാണ് നഷ്ടമായ പണം കണ്ടെത്താൻ സഹായിച്ചതെന്ന് ഡൽഹി പൊലീസ് വിശദീകരിച്ചു. അതേസമയം ബ്രിക്സ് ഉച്ചകോടിക്ക് സുരക്ഷ ചുമതലയുണ്ടായിരുന്ന ഒരു പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. സുരക്ഷ ചുമതലയ്ക്കിടെ തോക്കുകളെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നായിരുന്നു സസ്പെൻഷൻ.








