പുൽപള്ളി ∙ നാടിന്റെ സ്പന്ദനമായ കബനിനദിയിലെ ജലനിരപ്പ് അതിവേഗം താഴുന്നത് തീരപ്രദേശത്തെ ജനങ്ങളെ ആശങ്കപ്പെടുത്തുന്നു. അണക്കെട്ട് നിർമിച്ചശേഷം ആദ്യമായിട്ടാണ് ഈ സമയത്ത് ജലമില്ലാത്ത അവസ്ഥയുണ്ടായത്. സാധാരണ വയനാട്ടിൽ മൺസൂൺ ശക്തമാകുന്നതോടെ അണക്കെട്ട് തുറന്നുവിട്ട് മഴക്കാലം അവസാനിക്കുമ്പോഴാണ് നിറയെ ജലസംഭരണം നടത്തുന്നത്. അതിനിടെ തമിഴ്നാടിനുള്ള ജലവിഹിതം കൊടുത്തുകഴിയുകയും ചെയ്തിരുന്നു. എന്നാൽ ഇക്കൊല്ലം എല്ലാവരുടെയും കണക്കുകൂട്ടലുകൾ പിഴയ്ക്കുകയും കബനിയിൽ തീരെ വെള്ളമില്ലാതാവുകയും ചെയ്തു.
ഇപ്പോഴും നിശ്ചിത അളവിൽ വെള്ളം കർണാടകം തമിഴ്നാടിനു നൽകിവരുന്നു. അതിനാൽ പുഴയിൽ അടിയൊഴുക്കുണ്ടെന്ന് നാട്ടുകാർ പറയുന്നു. വരണ്ടുണങ്ങിയ തമിഴ്നാട്ടിലെ നെല്ലറകളിലേക്ക് നിശ്ചിത അളവിൽ വെള്ളം നൽകണമെന്ന കോടതി നിർദ്ദേശത്തെ തുടർന്നാണ് 10 ദിവസം മുൻപ് ബീച്ചനള്ളിവഴി കാവേരിയുടെ ഭാഗമായ ജലം മേട്ടൂർ അണക്കെട്ടിലേക്ക് തുറന്നുവിട്ടത്. കബനിക്കരയിലെ ഡസനോളം മോട്ടറുകൾ രാപകൽ പ്രവർത്തിപ്പിച്ചാണ് അതിർത്തി പ്രദേശത്തെ പാടങ്ങളിലേക്ക് ജലമെത്തിക്കുന്നത്. വെള്ളമില്ലാത്തതിനാൽ നടാനാവാത്തവരും നട്ടവർ വളമിടാനാവാതെയും കഷ്ടപ്പെടുന്നു. കന്നാരംപുഴയും കടമാൻതോടുമടക്കമുള്ള കബനിയുടെ കൈവഴികളും ഒഴുക്കില്ലാത്ത അവസ്ഥയിലായി.
കൊളവള്ളി മുതൽ ബാവലി വരെയുള്ള കബനിയുടെ മറുകരയിലെ കൃഷികളും നാശത്തിലേക്കു നീങ്ങുന്നു. ബൈരക്കുപ്പ പഞ്ചായത്തിലെ വനയോര ഗ്രാമങ്ങളിൽ ഇത്തവണ പച്ചക്കറി കൃഷിയുമില്ലാതായി. അഭൂതപൂർവമായ വരൾച്ചയാണ് അതിർത്തി പ്രദേശങ്ങൾ നേരിടുന്നത്. കുടിവെള്ളത്തിന് എന്തുചെയ്യുമെന്ന ആശങ്കയാണിപ്പോൾ ജനത്തെ മുഖ്യമായും അലട്ടുന്നത്. കിണറുകളിലെ ജലനിരപ്പ് വേഗത്തിൽ താഴുന്നു. കബനി താഴുന്നതനുസരിച്ച് തീരത്തെ കിണറുകളിലെ ജലനിരപ്പും താഴുന്നു. സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് പുൽപള്ളി മേഖലയിലാണ്. ഡക്കാണൈസേഷൻ കടന്നുവരുന്ന ഈ പ്രദേശങ്ങളിൽ പകൽചൂടേറിയത് ജനജീവിതത്തിനു ഭീഷണിയായി. രാത്രിയും ചൂടിനു കുറവില്ല.കന്നുകാലികളും പൊരിവെയിലിൽ ഉരുകുന്നു.






