ന്യൂഡൽഹി∙ അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20യിലെ വെടിക്കെട്ട് ബാറ്റിങ്ങിനു പിന്നാലെ സഞ്ജു സാംസണിന്റെ നേട്ടത്തിൽ വൈകാരികമായി പ്രതികരിച്ച് ഭാര്യ ചാരുലത രമേഷ്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചാരുലത ‘തങ്കം സർ’ എന്ന ക്യാപ്ഷനാണു നല്‍കിയത്. ട്വന്റി20 ലോകകപ്പ് വിജയത്തിനു പിന്നാലെ തുടർച്ചയായി ബാറ്റിങ്ങിൽ പരാജയപ്പെടുന്ന സഞ്ജു, അഫ്ഗാനിസ്ഥാനെതിരായ രണ്ടാം മത്സരത്തിൽ അർധ സെഞ്ചറി നേടിയിരുന്നു. ഓപ്പണറായി ഇറങ്ങിയ മലയാളി താരം 22 പന്തിൽ 57 റൺസടിച്ചു പുറത്തായി.
259.09 സ്ട്രൈക്ക് റേറ്റിൽ ബാറ്റു ചെയ്ത സഞ്ജു നാല് സിക്സുകളും ഏഴു ഫോറുകളുമാണു ബൗണ്ടറി കടത്തിയത്. അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ 10 റൺസെടുത്തു പുറത്തായതോടെ താരത്തെ പ്ലേയിങ് ഇലവനിൽനിന്നു മാറ്റണമെന്ന് ആവശ്യമുയർന്നിരുന്നു. സിംബാബ്‍വെയ്ക്കെതിരായ പരമ്പരയിലെ ടോപ് സ്കോററായ വൈഭവ് സൂര്യവംശിയെ ഓപ്പണറാക്കണമെന്നായിരുന്നു ഒരു വിഭാഗം ആരാധകരുടെ ആവശ്യം. മുൻ ഇന്ത്യൻ താരങ്ങളായ സഞ്ജയ് മഞ്ജരേക്കർ, മുഹമ്മദ് കൈഫ് എന്നിവരും വൈഭവിനെ പിന്തുണച്ചു രംഗത്തെത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് ന്യൂഡൽഹിയിൽ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ സഞ്ജു ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായത്. അസ്മത്തുല്ല ഒമർസായിയുടെ മൂന്നാം ഓവറിലെ അഞ്ചാം പന്ത് ഡീപ് സ്ക്വയർ ലെഗിലൂടെ ബൗണ്ടറി പായിച്ചാണ് സഞ്ജു ബാറ്റിങ് വെടിക്കെട്ടിന് തിരികൊളുത്തിയത്. അസ്മത്തുല്ല ഒമർസായിയുടെ തന്നെ അഞ്ചാം ഓവറിൽ ഒരു സിക്സും മൂന്നു ഫോറുകളും ബൗണ്ടറി കടത്തിയ താരം തൊട്ടടുത്ത ഓവറിലെ അവസാന നാലു പന്തുകളിൽ മുഹമ്മദ് നബിയെ രണ്ടു സിക്സുകളും രണ്ടു ഫോറുകളും തൂക്കി.
അഭിഷേക് പുറത്തായെങ്കിലും സഞ്ജു അടി നിർത്തിയില്ല. റാഷിദ് ഖാന്റെ ഏഴാം ഓവറിലെ നാലാം പന്ത് സ്ലിപ് ഫീൽഡറെ മറികടന്ന് ബൗണ്ടറി കടത്തി താരം അർധ സെഞ്ചറി പൂർത്തിയാക്കി. അടുത്ത പന്തിൽ റാഷിദ് ഖാനെ ഡീപ് മിഡ്‍വിക്കറ്റിനു മുകളിലൂടെ സിക്സർ പറത്തി. ഏഴാം ഓവറിലെ ആറാം പന്തും സിക്സടിക്കാനുള്ള ശ്രമത്തിനിടെയാണ് സഞ്ജു പുറത്താകുന്നത്. റാഷിദിന്റെ ഏഴാം ഓവറിലെ ആറാം പന്ത് ബൗണ്ടറി ലൈനിൽവച്ച് പിടിച്ചെടുത്ത മുഹമ്മദ് നബിയാണ് സഞ്ജുവിന്റെ കുതിപ്പിനു തടയിട്ടത്.






