ന്യൂഡൽഹി∙ ഹൈദരാബാദ് സ്വദേശിയായ യുവാവിനെ യുഎസിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സിവിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന മുഹമ്മദ് ജാബർ ഹുസൈനെയാണ് (28) മസാച്ചുസെറ്റ്സിലെ ലോവലിലുള്ള വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ വിവാഹം കഴിഞ്ഞ് 17 ദിവസം മാത്രമാണായത്.
ഓഗസ്റ്റ് 28-ന് ടെക്സാസിൽ വച്ചാണ് മുഹമ്മദ് ജാബറിന്റെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷം ജാബർ മസാച്ചുസെറ്റ്സിലേക്ക് മടങ്ങിയെന്നും പിതാവ് മുഹമ്മദ് സാക്കിർ ഹുസൈൻ പറഞ്ഞു. എന്നാൽ മകന്റെ ഭാര്യ അവനോടൊപ്പം പോയിരുന്നോ എന്നതിൽ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 14-നാണ് ഹുസൈൻ അവസാനമായി കുടുംബവുമായി സംസാരിച്ചത്. ഏകദേശം എട്ട് മണിക്കൂറിന് ശേഷം മകൻ മരിച്ചെന്ന് ഹുസൈന്റെ റൂംമേറ്റ് അറിയിക്കുകയായിരുന്നെന്നും പിതാവ് പറഞ്ഞു.
യൂണിവേഴ്സിറ്റി ഓഫ് ന്യൂ ഹെവനിൽ നിന്ന് സിവിൽ എഞ്ചിനീയറിങ്ങിൽ പിജി പഠിക്കാനായാണ് ഹുസൈന്‍ 2021ൽ യുഎസിലേക്ക് പോയത്. പഠനത്തിന് ശേഷം യുഎസിൽ തന്നെ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. മകന്റെ മൃതദേഹം നാട്ടിലെത്തിക്കാനായി കുടുംബം കേന്ദ്രസർക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. ഇക്കാര്യം അഭ്യർഥിച്ച് ഹുസൈന്റെ പിതാവ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു.







