തിരുവനന്തപുരം ∙ കേന്ദ്രസർക്കാർ പദ്ധതിയായ സ്മാർട്ട് പിഡിഎസ് അടുത്ത മാസം നടപ്പാക്കുന്നതോടെ, സംസ്ഥാനത്തെ 6 ലക്ഷത്തിലേറെ റേഷൻ കാർഡുകളെങ്കിലും റദ്ദായേക്കും. 6 മാസത്തിലേറെയായി റേഷൻ വാങ്ങാത്ത ഈ കാർഡുകളിൽ 16 ലക്ഷത്തിലേറെ ഗുണഭോക്താക്കളാണുള്ളത്. കാർഡ് അംഗങ്ങളുടെ വിവരങ്ങൾ കേന്ദ്രീകൃതമായി സൂക്ഷിക്കുകയും താഴെത്തട്ടിൽവരെ വിതരണം പൂർണമായി കേന്ദ്രം നിരീക്ഷിക്കുകയും ചെയ്യുന്നതാണ് സ്മാർട്ട് പിഡിഎസ് (സ്കീം ഫോർ മോഡനൈസേഷൻ ആൻഡ് റിഫോംസ് ത്രൂ ടെക്നോളജി ഇൻ പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം). 2024ലാണ് കേരളം ധാരണാപത്രം ഒപ്പിട്ടത്.
റേഷൻ 6 മാസത്തിലേറെയായി വാങ്ങാത്ത കാർഡുകൾ മരവിപ്പിക്കും. തുടർന്നു 3 മാസത്തിനകം കാർഡിലെ മുഴുവൻ അംഗങ്ങളും ഇ കെവൈസി പൂർത്തിയാക്കിയാൽ മാത്രമേ റേഷൻ വിതരണം പുനരാരംഭിക്കൂ. രാജ്യത്തെ ഏതെങ്കിലും സംസ്ഥാനങ്ങളിൽ ഒന്നിലധികം റേഷൻ കാർഡുകളിൽ ഒരേ വ്യക്തി ഉൾപ്പെട്ടിട്ടുണ്ടോ എന്നും കണ്ടെത്തും. ഇത്തരം ഗുണഭോക്താക്കളെയും മരവിപ്പിച്ചുനിർത്തും. തുടർന്ന് 3 മാസത്തിനകം ഇ കെവൈസി പൂർത്തിയാക്കി, നിലനിർത്തേണ്ട റേഷൻ കാർഡ് മാത്രം നിശ്ചയിച്ച് മറ്റുള്ളവയിൽനിന്നു പേര് ഒഴിവാക്കണം.
ആദ്യഘട്ടത്തിൽ നടപടി മുൻഗണനാ കാർഡുകളിൽ
∙സ്മാർട്ട് പിഡിഎസിന്റെ ആദ്യഘട്ടത്തിൽ മഞ്ഞ, പിങ്ക് എന്നീ വിഭാഗങ്ങളിലെ മുൻഗണനാ കാർഡുകളിൽ 6 മാസമായി റേഷൻ വാങ്ങാത്തവർക്ക് എതിരെയാകും കർശന നടപടി. കേരളത്തിൽ ഇത്തരം ഏകദേശം 45,000 കാർഡുകളും 66,000 ഗുണഭോക്താക്കളുമുണ്ടെന്നാണു പ്രാഥമിക വിവരം.
നീല, വെള്ള, ബ്രൗൺ എന്നിങ്ങനെയുള്ള മുൻഗണന ഇതര വിഭാഗത്തിൽ ഇത്തരം 5.6 ലക്ഷത്തിലേറെ കാർഡുകളും 15 ലക്ഷത്തിലേറെ ഗുണഭോക്താക്കളുമുണ്ട്.






