ന്യൂഡൽഹി: ജിം സെന്ററിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവിന് ക്രൂരമർദനം. ഡൽഹിയിലെ ലക്ഷ്മിനഗറിലാണ് സംഭവം. ഭർത്താവിനെ രക്ഷപ്പെടുത്താൻ ചെന്ന ഭാര്യയ്ക്കും മർദനമേറ്റു. ഇവരുടെ മകനെ വീട്ടിൽനിന്ന് പുറത്തേക്ക് വലിച്ചിഴച്ച് നഗ്നനാക്കി മർദിച്ചതായും പരാതിയുണ്ട്.
സംഭവത്തിൽ ജിം കെയർ ടേക്കറായ സതീഷ് യാദവ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികളായ വികാസ് യാദവ്, ശുഭം യാദവ്, ഓംകാർ യാദവ് എന്നിവർ ഒളിവിലാണെന്ന് പോലീസ് പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ജനുവരി രണ്ടിനായിരുന്നു സംഭവം. രാജേഷ് ഗാർഗ് എന്നയാൾക്കാണ് മർദനമേറ്റത്. ഇയാളും ഭാര്യ റിത ഗാർഗും ചേർന്ന് വീടിന്റെ ബേസ്മെന്റിൽ ഒരു ജിം സെന്റർ നടത്തിയിരുന്നു. ഇതിന്റെ കെയർ ടേക്കറായിരുന്ന ആൾ ഇവരിൽനിന്ന് ഈ സംരംഭം തട്ടിയെടുത്തതായാണ് ആരോപണം. ഇതേത്തുടർന്നുള്ള തർക്കമാണ് ക്രൂര മർദനത്തിൽ കലാശിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. സതീഷ് യാദവ് എന്നയാളായിരുന്നു ജിം സെന്ററിന്റെ കെയർ ടേക്കറായി പ്രവർത്തിച്ചിരുന്നത്. ഇയാൾ തങ്ങളെ വഞ്ചിച്ച് ഈ സംരംഭം പിടിച്ചെടുത്തുവെന്നാണ് ദമ്പതിമാർ ആരോപിക്കുന്നത്.
സതീഷ് യാദവിനെ ജിമ്മിലെ കെയർ ടേക്കറായി മാത്രമാണ് നിർത്തിയതെന്നും ഉടവസ്ഥാവകാശം ഒരിക്കലും നൽകിയിട്ടില്ലെന്നും റിത ഗാർഗ് പറഞ്ഞു. ഉടമസ്ഥാവകാശത്തെച്ചൊല്ലി പലപ്പോഴും ഇയാൾ തങ്ങളുമായി തർക്കത്തിലേർപ്പെടുമായിരുന്നുവെന്നും അവർ പറഞ്ഞു.








