റിയാദ്∙ സൗദി തലസ്ഥാനമായ റിയാദിലെ ഹാരയിൽ മകന്റെ കുത്തേറ്റ് കൊല്ലപ്പെട്ട മാതാപിതാക്കളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ആന്ധ്രപ്രദേശ് രാജമുണ്ട്രി സ്വദേശികളായ ഗാലി രവി (55), ഭാര്യ ശ്രീദേവി (54) എന്നിവരെയാണ് മകൻ പ്രഭാകർ (17) കുത്തിക്കൊലപ്പെടുത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പ്രവാസി സമൂഹത്തെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. മാതാപിതാക്കളെ കൊലപ്പെടുത്തിയ വിവരം ഇൻസ്റ്റഗ്രാം വഴി ബന്ധുക്കളെ അറിയിച്ച ശേഷം, താമസസ്ഥലത്തുനിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി പ്രഭാകർ ആത്മഹത്യ ചെയ്യുകയായിരുന്നു.
കിടപ്പുമുറിയിൽ ശരീരമാസകലം മുറിവുകളേറ്റ നിലയിലായിരുന്നു ഗാലി രവിയുടെയും ശ്രീദേവിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഗാലി രവി ഇൻഷുറൻസ് കമ്പനി ജീവനക്കാരനും ശ്രീദേവി റിയാദ് ഡൽഹി പബ്ലിക് സ്കൂളിലെ അധ്യാപികയുമായിരുന്നു.
ദമ്പതികളുടെ മൃതദേഹങ്ങൾ കഴിഞ്ഞദിവസം നാട്ടിലെത്തിച്ചു. മകന്റെ മൃതദേഹം ഇന്ന് കൊണ്ടുപോകും. സാമൂഹിക പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, മുസമ്മിൽ, ബിനു എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.







