ദുബായ്∙ വ്യാജ രാജകുമാരിയെയും സുരക്ഷാസംവിധാനങ്ങളെയും രംഗത്തിറക്കി ദുബായിൽ വൻ തട്ടിപ്പ്. പ്രമുഖ വ്യാപാരിയിൽ നിന്ന് 1.2 കോടി ദിർഹം (ഏകദേശം 27.6 കോടി രൂപ) വിലമതിക്കുന്ന ആഡംബര ഊദ് തട്ടിയെടുത്ത എട്ടംഗ രാജ്യാന്തര സംഘത്തെ ദുബായ് പൊലീസ് മണിക്കൂറുകൾക്കകം പിടികൂടി. തട്ടിപ്പ് നടത്തി 12 മണിക്കൂർ തികയും മുൻപാണ് നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലുണ്ടായിരുന്ന ഒരു വനിത ഉൾപ്പെടെ ബാക്കി നാല് പേർ രാജ്യം വിട്ടു. ഇവർക്കായി ഇന്റർപോൾ മുഖേന റെഡ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
∙ ആഡംബര വില്ലയിൽ ഒരുക്കിയ കെണി
പ്രാദേശിക വിപണിയിലെത്തിയ സംഘത്തിലെ രണ്ട് പേർ ദുബായ് സന്ദർശിക്കുന്ന പ്രമുഖ രാജകുമാരിക്ക് ഉയർന്ന ഗുണനിലവാരമുള്ള ഊദ് വേണമെന്ന് വ്യാപാരിയെ വിശ്വസിപ്പിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതനുസരിച്ച് മികച്ച ഊദ് ശേഖരവുമായി വ്യാപാരി ഇവരെ സമീപിച്ചു. തട്ടിപ്പ് വിശ്വസിപ്പിക്കാനായി സ്വകാര്യ സുരക്ഷാ ജീവനക്കാരും ഔദ്യോഗിക സ്വീകരണ മുറികളും വിഭവസമൃദ്ധമായ വിരുന്നും അടക്കം എല്ലാ ആഡംബരങ്ങളോടും കൂടിയ ഒരു വില്ലയാണ് പ്രതികൾ ഇതിനായി ഒരുക്കിയിരുന്നത്.
വ്യാപാരി വില്ലയിലെത്തിയപ്പോൾ, രാജകുമാരിയുടെ പദവിക്ക് അനുയോജ്യമായ മറ്റ് ബാഗുകളിലേക്ക് ഊദ് മാറ്റണമെന്ന് പ്രതികൾ ആവശ്യപ്പെട്ടു. ഇതനുസരിച്ച് വ്യാപാരി തന്നെ ഊദ് പുതിയ ബാഗുകളിലാക്കി. തുടര്‍ന്ന് രാജകുമാരിയാണെന്ന വ്യാജേന ഒരു സ്ത്രീയെത്തി ഇടപാടുകൾ ഉറപ്പിച്ചു. ഇവർ മടങ്ങിയതിന് പിന്നാലെ ഊദ് വ്യാപാരിയുടെ പഴയ ബാഗുകളിലേക്ക് തന്നെ തിരികെ മാറ്റുകയാണെന്നും ബാക്കി നടപടികൾ അടുത്ത ദിവസം പൂർത്തിയാക്കാമെന്നും പറഞ്ഞ് പ്രതികൾ വ്യാപാരിയെ കാത്തിരുത്തി. ഈ ചെറിയ സമയത്തിനിടയിലാണ് വിലകൂടിയ ഊദ് മാറ്റി അവർ സാധാരണ മരക്കഷണങ്ങൾ ബാഗിൽ നിറച്ചത്.
അടുത്ത ദിവസം വ്യാപാരി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതികളുടെ ഫോണുകളെല്ലാം ഓഫായിരുന്നു. തുടർന്ന് ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ടതായും കോടികൾ വിലമതിക്കുന്ന ഊദിന് പകരം സാധാരണ മരക്കഷണങ്ങളാണ് ഉള്ളതെന്നും ഇയാൾ തിരിച്ചറിഞ്ഞത്.
∙ പൊലീസിന്റെ മിന്നൽ നീക്കം, അഭിനന്ദനം
വ്യാപാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദുബായ് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുടെയും ക്യാമറ നെറ്റ്‌വർക്കുകളുടെയും സഹായത്തോടെ നടത്തിയ മിന്നൽ പരിശോധനയിൽ മണിക്കൂറുകൾക്കകം നാല് പ്രതികളെ പൊലീസ് താവളം വളഞ്ഞ് പിടികൂടുകയായിരുന്നു. ഇവർ ഒളിപ്പിച്ചു വച്ചിരുന്ന ഊദും പൊലീസ് വീണ്ടെടുത്തു.
വ്യാജ രാജകുമാരിയായി ചമഞ്ഞ സ്ത്രീ ഉൾപ്പെടെ ബാക്കി നാല് പേർ കുറ്റകൃത്യം നടന്നയുടൻ വിദേശത്തേക്ക് കടന്നതായി അന്വേഷണത്തിൽ വ്യക്തമായി. ഇവർക്കായുള്ള തിരച്ചിൽ രാജ്യാന്തര തലത്തിൽ ഊർജിതമാക്കിയിട്ടുണ്ട്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതികളെ കണ്ടെത്തുകയും തൊണ്ടിമുതൽ വീണ്ടെടുക്കുകയും ചെയ്ത അന്വേഷണ സംഘത്തെ ദുബായ് പൊലീസ് ഉന്നത ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.








