ന്യൂഡൽഹി∙ തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷനുമായി (ടാസ്മാക്) ബന്ധപ്പെട്ട അനധികൃത പിരിവുകൾക്കും പാർട്ടി ഫണ്ട് രീതികൾക്കുമെതിരെ ശക്തമായ നടപടിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്. മദ്യവിൽപ്പനയിലൂടെ ലഭിക്കുന്ന പണം സംസ്ഥാന ഖജനാവിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി എൻഡിടിവി റിപ്പോർട്ടു ചെയ്തു.
ടാസ്മാക് പ്രവർത്തനങ്ങളിലൂടെ പ്രതിമാസം ലഭിക്കുന്ന 102 കോടിയോളം രൂപ ‘പാർട്ടി ഫണ്ട്’ എന്ന പേരിൽ വകമാറ്റുന്നതായി ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഏകദേശം 1,600 കോടി രൂപയെങ്കിലും സംസ്ഥാന ഖജനാവിന് ഇതിലൂടെ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് സർക്കാരിന്റെ പ്രാഥമിക കണക്ക്. ഡിഎംകെ ഭരണകാലത്ത് ടാസ്മാക് ദുരുപയോഗം ചെയ്തതിനെക്കുറിച്ചുള്ള അന്വേഷണം ഉടൻ ഉണ്ടായേക്കും.
‘ ഒരു കേയ്സ് മദ്യത്തിനു ഏകദേശം 90 രൂപ വീതം ‘പാർട്ടി ഫണ്ട്’ എന്ന പേരിൽ വകമാറ്റിയിരുന്നു. ഒരു കേയ്സ് ബിയറിനു 40 രൂപയും, ഒരു കേയ്സ് വൈനിന് 20 രൂപ വീതവും മന്ത്രിമാരുടെയോ രാഷ്ട്രീയ പാർട്ടികളുടെയോ ഫണ്ടിലേക്ക് ഈടാക്കിയിരുന്നു’ – മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
ടാസ്മാക്കിന്റെ ഹോൾസെയിൽ, റീട്ടെയ്ൽ ശൃംഖലകളിൽ നിലനിൽക്കുന്ന അനധികൃത പണപ്പിരിവ് സംവിധാനങ്ങൾ ഉടനടി നിർത്തലാക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. തമിഴ്‌നാട്ടിൽ റജിസ്റ്റർ ചെയ്ത 4,048 ടാസ്മാക് ഔട്ട്‌ലെറ്റുകളാണുള്ളത്. പ്രതിമാസം ഏകദേശം 88 ലക്ഷം ഉപഭോക്താക്കൾ ടാസ്മാക് വഴി മദ്യം വാങ്ങുന്നുണ്ട്. വിജയ് അധികാരമേറ്റയുടനെ 717 ടാസ്മാക് റീട്ടെയ്ൽ കടകൾ പൂട്ടാന്‍ ഉത്തരവിട്ടിരുന്നു.







