ചണ്ഡീഗഡ് ∙ പഞ്ചാബിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ കയറുകൊണ്ട് കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് ആൾക്കൂട്ടം. ദലിതരായ യുവാക്കളെ ഗ്രാമത്തിലൂടെ നഗ്നരായി നടത്തിച്ചായിരുന്നു ശിക്ഷ. ശ്രീ മുക്തസർ സാഹിബ് ജില്ലയിലാണ് സംഭവം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നു.
ഗ്രാമത്തിലെ ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്ന് യുവാക്കൾ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന സംശയത്തെ തുടർന്നാണ് സംഭവം അരങ്ങേറിയത്. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ചില ഗ്രാമവാസികൾ യുവാക്കളെ വീട്ടിൽ നിന്ന് പിടിച്ചിറക്കി കയറുകൊണ്ട് കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പിന്നാലെ ഇവരെ നഗ്നരാക്കി പരസ്യമായി ഗ്രാമത്തിലൂടെ നടത്തിച്ചു. മർദ്ദനത്തിനിടയിൽ യുവാക്കൾക്കെതിരെ ജാതീയമായ അധിക്ഷേപങ്ങൾ ഉണ്ടായതായും ഇരുവരുടെയും കുടുംബങ്ങൾ ആരോപിച്ചു.
അതേസമയം, യുവാക്കൾ പ്രദേശത്ത് മൊബൈൽ തട്ടിപ്പുകേസുകളിൽ സ്ഥിരമായി ഉൾപ്പെടുന്നവരാണെന്നാണ് ഗ്രാമവാസികളുടെ വാദം. സംഭവത്തിൽ രണ്ട് യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. നിയമം കൈയിലെടുത്ത് മർദിച്ച ഗ്രാമവാസികൾക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. യുവാക്കൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പോലും ഗ്രാമവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു വേണ്ടതെന്ന് മലോട്ട് ഡപ്യൂട്ടി സൂപ്രണ്ട് ജസ്പാൽ സിങ് ധലിവാൽ പറഞ്ഞു. സംഭവത്തിൽ പൊലീസ് സീനിയർ സൂപ്രണ്ടിനോട് ചൊവ്വാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ചാബ് പട്ടികജാതി കമ്മിഷൻ ചെയർമാൻ ജസ്വിർ സിങ് നിർദേശം നൽകി.








