ബെംഗളൂരു ∙ കർണാടകയിലെ കൊപ്പൽ ജില്ലയിൽ കുടുംബ വഴക്കിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത മകൻ അച്ഛനെയും അമ്മയെയും മൂത്ത സഹോദരിയെയും കത്തികൊണ്ട് കുത്തി. ആക്രമണത്തിൽ പരുക്കേറ്റ മൂന്ന് പേരിൽ രണ്ട് പേർ മരിച്ചു. 48 കാരനായ പിതാവ് യങ്കണ്ണ നായിഡു, സഹോദരി പ്രഗതി (20) എന്നിവരാണ് കൊല്ലപ്പെട്ടത്. കുത്തേറ്റ പ്രഗതി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ യങ്കണ്ണയെ ബല്ലാരിയിലെ വിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ അമ്മ സൗജന്യ നിലവിൽ ബല്ലാരിയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആക്രമണം നടത്തുന്നതിനിടയിൽ പതിനാറുകാരനും പരുക്കേറ്റിട്ടുണ്ട്. ഇയാളും നിലവിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. വീട്ടിൽ നിന്ന് പെട്ടെന്ന് വലിയ രീതിയിൽ തർക്കങ്ങളും നിലവിളിയും കേട്ടതിനെ തുടർന്ന് കുട്ടിയുടെ മുത്തശ്ശനും മുത്തശ്ശിയുമാണ് ആദ്യം ഓടിയെത്തിയത്. തുടർന്ന് അയൽവാസിയുടെ സഹായത്തോടെ വീടിന്റെ വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് ചോരയിൽ കുളിച്ചുകിടക്കുന്ന നാല് കുടുംബാംഗങ്ങളെയും ഇവർ കണ്ടത്.
മുത്തശ്ശൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. കൊലപാതകത്തിലേക്ക് നയിച്ച യഥാർഥ കാരണം എന്താണെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പതിനാറുകാരൻ ഓൺലൈൻ ഗെയിമിൽ സ്ഥിരമായി ഏർപ്പെടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രധാനമായും സംശയിക്കുന്നത്.








