ബെംഗളൂരു∙ പിതാവിനെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തിയ വിദ്യാർഥി ഇഷ്ട വിഷയം പഠിക്കാൻ സാധിക്കാത്തതിൽ അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ്. ബയോളജി പഠിക്കാനായിരുന്നു വിദ്യാർഥിക്ക് താൽപ്പര്യം. എന്നാൽ കംപ്യട്ടർ സയൻസ് പഠിക്കാൻ വീട്ടുകാർ വിദ്യാർഥിയെ നിർബന്ധിക്കുകയായിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ 90 ശതമാനത്തിലധികം മാർക്ക് വിദ്യാർഥി നേടിയിരുന്നു. ബയോളജിക്ക് പകരം കംപ്യൂട്ടർ സയൻസ് പഠിച്ചാൽ മതിയെന്നായിരുന്നു മാതാപിതാക്കളുടെ തീരുമാനം.
എന്നാൽ ആദ്യവർഷ പ്രീ-യൂണിവേഴ്സിറ്റി പരീക്ഷയിൽ കംപ്യൂട്ടർ സയൻസിന് വിദ്യാർഥിക്ക് 40 ശതമാനം മാർക്ക് മാത്രമാണ് ലഭിച്ചത്. ഇഷ്ടമില്ലാത്ത വിഷയമായിട്ടും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മാതാപിതാക്കൾ നിരന്തരം ഉപദേശിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ കുട്ടി പൊലീസിനോട് പറഞ്ഞു. കഴുത്തിൽ പരുക്കേറ്റാൽ മരിക്കുമെന്ന് വായിച്ചറിഞ്ഞെന്നും അതുകൊണ്ടാണ് സഹോദരിയുടെയും അമ്മയുടെയും അച്ഛന്റെയും കഴുത്തിൽ കുത്തിയതെന്നും വിദ്യാർഥി പൊലീസിനോട് പറഞ്ഞതായി സൂചനയുണ്ട്. ജൂൺ 6-ാം തീയതി കർണാടകയിലെ കൊപ്പൽ ജില്ലയിലായിരുന്നു സംഭവം. പിതാവും സഹോദരിയും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. പരുക്കേറ്റ അമ്മ ബെള്ളാരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.






