മുംബൈ ∙ സ്റ്റാൻഡപ് കോമഡിഷോയ്ക്കിടെ അശ്ലീല പരാമർശം നടത്തിയ പുണെ സ്വദേശിയും മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയുമായ സേജൽ പവാർ ഉൾപ്പെട്ട വിവാദം അന്വേഷിക്കാൻ അവർ പഠിക്കുന്ന കെഇഎം മെഡിക്കൽ കോളജ് രണ്ടംഗ കമ്മിഷനെ നിയോഗിച്ചു. അവതാരകനായ പ്രണിത് മോറെ കോമഡി ഷോയ്ക്കിടെ ഉന്നയിച്ച ചോദ്യത്തിന്, പോസ്റ്റ്മോർട്ടത്തിനിടെ പുരുഷന്മാരുടെ സ്വകാര്യഭാഗങ്ങളെക്കുറിച്ചു തമാശ പറയുമായിരുന്നെന്ന സേജലിന്റെ മറുപടിയാണു വിവാദമായത്. അതിനു പിന്നാലെ മഹാരാഷ്ട്ര സൈബർ പൊലീസ് സേജലിനെതിരെ കേസെടുത്തിരുന്നു.
സേജൽ പവാർ നടത്തിയ അഭിപ്രായപ്രകടനം ഒരു രീതിയിലും അംഗീകരിക്കാനാകില്ലെന്നു പറഞ്ഞ കെഇഎം മെഡിക്കൽ കോളജ് ഡീൻ ഡോ.ഹരീഷ് പഥക്, വിഷയത്തെ അതീവ ഗൗരവത്തോടെയാണു കാണുന്നതെന്നും വ്യക്തമാക്കി. കമ്മിഷന്റെ അന്വേഷണ റിപ്പോർട്ട് പരിശോധിച്ചതിനു ശേഷം നടപടിയെടുക്കുമെന്നും ഡീൻ പറഞ്ഞു.
എന്തും പറയാനുള്ള അവകാശമായി അഭിപ്രായസ്വാതന്ത്ര്യത്തെ കാണാനാകില്ലെന്നും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും മറ്റുള്ളവരോടുള്ള ബഹുമാനത്തിന്റെയും അതിരുകൾക്കുള്ളിൽ നിന്നു വേണം അഭിപ്രായപ്രകടനം നടത്താനെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ‘സ്റ്റാൻഡപ് കോമഡിഷോകൾ ഞാനടക്കം കാണാറുണ്ട്. എന്നാൽ നർമം മാന്യതയുടെ പരിധികൾ ലംഘിക്കുന്നതാകരുത്’– അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതേ കോമഡിഷോയ്ക്കിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന്റെ പേരിൽ ഗുരുഗ്രാം സ്വദേശി ഹിമാൻഷു ജാൻഗ്രയ്ക്കെതിരെയും സ്റ്റാൻഡ് അപ് കൊമീഡിയൻ പ്രണിത് മോറെയ്ക്കെതിരെയും സൈബർ പൊലീസ് കേസെടുത്തിരുന്നു.






