ചങ്ങനാശേരി ∙ 60 ശതമാനം സ്ത്രീ യാത്രക്കാരെയും നഷ്ടപ്പെട്ടെന്നു സ്വകാര്യ ബസുടമകളുടെ കണക്കുകൂട്ടൽ. പ്രിയദർശിനി പദ്ധതി തരംഗവും ഇന്നലെ ആദ്യദിനമായതും സ്വകാര്യ ബസുകളുടെ കലക്‌ഷൻ ഇടിയാൻ കാരണമായി. ജില്ലയിലെ പ്രധാന സ്വകാര്യ ബസ് മേഖലയായ ചങ്ങനാശേരിയിലെ സ്റ്റാൻഡിലും ബസുകളിലും തിരക്കു കുറവായിരുന്നു. ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിർത്തി കൂടിയായ ചങ്ങനാശേരിയിൽ 160ൽ അധികം സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. ആലപ്പുഴ – ചങ്ങനാശേരി റൂട്ടിൽ കെഎസ്ആർടിസിയാണ് ഓടുന്നത്. കോട്ടയം – തിരുവല്ല എംസി റോഡും വാഴൂർ റോഡിലൂടെയുള്ള കിഴക്കൻ മേഖലയും, പത്തനംതിട്ട ജില്ലയിലേക്കുള്ള കവിയൂർ റോഡുമാണ് സ്വകാര്യബസുകളുടെ പ്രധാന വരുമാന റൂട്ട്.
കിഴക്കൻ മേഖലയിലേക്കു കാര്യമായ രീതിയിൽ കെഎസ്ആർടിസി ഓർഡിനറി ഇല്ല. കോട്ടയം – കറുകച്ചാൽ – കോഴഞ്ചേരി റൂട്ടിൽ കെഎസ്ആർടിസി തുടർച്ചയായി സർവീസ് നടത്തുന്നുണ്ട്. ഈ റൂട്ടിൽനിന്നു കൂടുതൽ യാത്രക്കാരെ നഷ്ടപ്പെട്ടതായും സ്വകാര്യ ബസ് ഉടമകൾ കരുതുന്നു. എംസി റോഡിലൂടെ കോട്ടയം – തിരുവല്ല റൂട്ടിൽ സർവീസ് നടത്തിയ പല സ്വകാര്യ ബസുകളിലും ഇന്നലെ സ്ത്രീയാത്രക്കാരുടെ തിരക്ക് അധികം കണ്ടില്ല.
സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ സ്വകാര്യ ബസ് മേഖലയ്ക്ക് അനുകൂലമായ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് ബസ് ഉടമാ സംഘടനകളുടെ പ്രതീക്ഷ. വിദ്യാർഥികളുടെ സൗജന്യയാത്രാനിരക്ക് 5 രൂപയായി വർധിപ്പിക്കുക, നികുതിഭാരം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടുവച്ചത്.





