ന്യൂഡൽഹി ∙ സിന്ധു നദീതട സംസ്കാരത്തിന്റെ ഏറ്റവും പ്രശസ്ത അടയാളങ്ങളിലൊന്നായ ‘നൃത്തം ചെയ്യുന്ന പെൺകുട്ടി (ഡാൻസിങ് ഗേൾ)’ എന്ന വെങ്കലശിൽപത്തിന്റെ ‘നഗ്നത’ മറച്ച് എൻസിഇആർടി. 9–ാം ക്ലാസിൽ ഈ അധ്യയന വർഷം ആരംഭിച്ച കലാപഠനത്തിനു വേണ്ടി തയാറാക്കിയ ‘മധുരിമ’ പുസ്തകത്തിലെ ആദ്യ അധ്യായത്തിലാണ് കറുത്ത നിറം ഉപയോഗിച്ച് ഉടൽ മറച്ച രീതിയിൽ ചിത്രം ഉൾപ്പെടുത്തിയത്. സംഭവം വിവാദമായതോടെ യഥാർഥ ചിത്രം തന്നെ ഉൾപ്പെടുത്തി പുസ്തകം പുനഃപ്രസിദ്ധീകരിക്കാൻ എൻസിഇആർടി തീരുമാനിച്ചു.
കുട്ടികൾക്ക് അനുയോജ്യമായ ചിത്രമല്ലെന്ന അഭിപ്രായം പാഠപുസ്തക സമിതിയിൽ ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണു വിവരം. എൻസിഇആർടിയുടെ പാഠപുസ്തക സമിതി അധ്യക്ഷനായിരുന്ന പ്രഫ. മൈക്കിൾ ഡാനിനോയുടെ ഉൾപ്പെടെ എതിർപ്പു മറികടന്നായിരുന്നു തീരുമാനം. 2300 ബിസിക്കും 1750 ബിസിക്കും ഇടയിലാണ് ശിൽപം നിർമിച്ചതെന്നാണു രേഖകൾ. ലോഹശാസ്ത്ര വിജ്ഞാനത്തിന്റെ തെളിവാണെന്നും സദാചാരം മാറ്റിവച്ച് യാഥാർഥ്യമെന്തെന്ന് കുട്ടികളെ പഠിപ്പിക്കണമെന്നുമായിരുന്നു ഡാനിനോയുടെ വാദം. ഡൽഹിയിലെ നാഷനൽ മ്യൂസിയത്തിൽ ശിൽപം കാണാൻ കുട്ടികൾ ഉൾപ്പെടെയുള്ളവർ എത്തുന്നുണ്ടെന്ന വാദവും അംഗീകരിക്കപ്പെട്ടില്ല.
അതേസമയം, എൻസിഇആർടിയുടെ സാമൂഹികശാസ്ത്ര പുസ്തകത്തിൽ ഉൾപ്പെടെ ഈ ശിൽപം യഥാർഥ രൂപത്തിൽ പതിറ്റാണ്ടുകളായി ഉപയോഗിക്കുന്നുണ്ട്. ആറാം ക്ലാസിലെ പരിഷ്കരിച്ച പാഠപുസ്തകത്തിലും ഇതുണ്ട്. സംഗീത നാടക അക്കാദമി അധ്യക്ഷ സന്ധ്യ പുരേച്ചയുടെ നേതൃത്വത്തിലുള്ള സമിതിയാണു കലാപഠനത്തിനു വേണ്ടിയുള്ള പുസ്തകം തയാറാക്കിയത്. ഇത്തരത്തിൽ ചിത്രം ഉൾപ്പെടുത്തിയതിന്റെ കാരണം അറിയില്ലെന്നും പുസ്തകം തയാറാക്കിയ വിദഗ്ധ സമിതിയുടെ തീരുമാനമാണെന്നും ആണ് എൻസിഇആർടി ഡയറക്ടർ ദിനേശ് പ്രസാദ് സക്‌ലാനി ആദ്യം പറഞ്ഞത്.






