ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്ന ഇരുപത്തിമൂന്നുകാരിയായ വിദ്യാർഥിനി ജീവനൊടുക്കി. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത മുൻ സൈനികന്റെ മകളായ റിയ കുമാരി ഥാപ്പയെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കളോട് ക്ഷമ ചോദിച്ചുകൊണ്ടുള്ള ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെടുത്തു.
രാത്രി വൈകിയിരുന്ന് പഠിക്കുന്ന ശീലമുള്ള റിയ രാവിലെ വൈകിയാണ് എഴുന്നേൽക്കാറുള്ളത്. ഉച്ചഭക്ഷണത്തിനു വിളിക്കാൻ മാതാവ് മുറിയുടെ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് അച്ഛനെയും മറ്റു കുടുംബാംഗങ്ങളെയും വിവരമറിയിക്കുകയായിരുന്നു. അവർ വാതിൽ ബലമായി തുറന്ന് അകത്തു കടന്നപ്പോഴാണ് റിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
‘ഐ ലവ് യു മമ്മി, പപ്പാ… എന്റെ മരണത്തിൽ ആർക്കും പങ്കില്ല’ എന്ന് ഹിന്ദിയിൽ എഴുതിയ ആത്മഹത്യക്കുറിപ്പ് മുറിയിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തന്റെ പരാജയങ്ങൾക്കും കഴിവുകേടുകൾക്കും കാരണം താൻ മാത്രമാണെന്നും കുറിപ്പിൽ പറയുന്നു. പഠനത്തിൽ നേരിട്ട കടുത്ത മാനസിക സമ്മർദവും നിരാശയുമാണ് പെൺകുട്ടിയെ ഇത്തരമൊരു തീവ്രമായ തീരുമാനത്തിലേക്ക് നയിച്ചതെന്ന് സീനിയർ പൊലീസ് ഓഫിസർ അങ്കിത് കന്ദാരി പറഞ്ഞു.
പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 97 ശതമാനം മാർക്കോടെ സ്കൂൾ ടോപ്പറായിരുന്ന റിയ, മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് പരീക്ഷയ്ക്കുള്ള തയാറെടുപ്പിലായിരുന്നു. ആദ്യ ശ്രമത്തിൽ യോഗ്യത നേടാൻ കഴിയാത്തതിനെത്തുടർന്ന് ജൂൺ 21ന് നടക്കാനിരിക്കുന്ന പുനഃപരീക്ഷയ്ക്കായി കഠിനമായ തയാറെടുപ്പുകൾ നടത്തിവരികയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






