‘ദുര്‍മന്ത്രവാദം ചെയ്യുന്നു’ എന്ന സംശയം; വീട്ടുജോലിക്കാരിയെ ക്രൂരമായി കൊലപ്പെടുത്തി ഡോക്ടര്‍

Spread the love

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ കൈലാഷ് ഹില്‍സ് പ്രദേശത്ത് വീട്ടുജോലിക്കാരിയെ ക്രൂരമായി കൊലപ്പെടുത്തി തൊഴിലുടമയായ ഡോക്ടര്‍. ഡോക്ടര്‍ മനീഷ് ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്.

 

ഡല്‍ഹിയിലെ പ്രമുഖ ത്വക്ക് രോഗ വിദഗ്ദ്ധനാണ് പ്രതിയായ മനീഷ്. വീട്ടുജോലിക്കാരിയായ മീന എന്ന സ്ത്രീയെ ഇവര്‍ കത്തിയും ബാറ്റും ഉപയോഗിച്ച് കൊലപ്പെടുത്തിയന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

 

ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഒരു സ്ത്രീ രക്തക്കുളത്തില്‍ കിടക്കുന്നതായി സമീപവാസികളില്‍ ഒരാള്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. വിവരം ലഭിച്ച ഉടന്‍ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ മീനയുടെ മൃതദേഹം കണ്ടെത്തി. സമീപത്തു തന്നെ പ്രതിയായ ഡോക്ടര്‍ ഇരിക്കുന്നുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

 

ഡല്‍ഹി പൊലീസ് നല്‍കുന്ന വിവരമനുസരിച്ച്, മീന പതിവുപോലെ അന്നും ജോലിക്കായി ഡോക്ടറുടെ വീട്ടിലെത്തിയതായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് പ്രകോപിതനായ ഡോക്ടര്‍ ആദ്യം ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് മീനയെ ആക്രമിക്കുകയും പിന്നീട് കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മീന സംഭവസ്ഥലത്ത് തന്നെ മരിച്ചു.

 

സംഭവം വിശദീകരിച്ച തെക്കുകിഴക്കന്‍ ഡല്‍ഹി ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ഹേമന്ത് തിവാരി, പ്രതി കുറ്റം സമ്മതിച്ചതായി അറിയിച്ചു. മീനയെ ബാറ്റ് ഉപയോഗിച്ച് അടിച്ചെന്നും പിന്നീട് കത്തി കൊണ്ട് ആക്രമിച്ചെന്നും ചോദ്യം ചെയ്യലിനിടെ പ്രതി സമ്മതിച്ചതായി അദ്ദേഹം പറഞ്ഞു. കൊലപാതകത്തില്‍ ഉപയോഗിച്ച ബാറ്റും കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

 

മീന മന്ത്രവാദം ചെയ്യുകയാണെന്ന സംശയം ഡോ. മനീഷ് ഗുപ്തയ്ക്ക് ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ സംശയമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ഈ വിശ്വാസത്തിന് പിന്നില്‍ എന്തെങ്കിലും പ്രത്യേക സംഭവമോ വ്യക്തിപരമായ കാരണങ്ങളോ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്.

 

സംഭവസ്ഥലത്ത് നിന്ന് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിനായി ഫോറന്‍സിക് വിദഗ്ധരുടെ സംഘത്തെയും വിളിച്ചുവരുത്തി. വീട്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് രക്തസാമ്പിളുകള്‍, വിരലടയാളങ്ങള്‍, മറ്റ് തെളിവുകള്‍ എന്നിവ ശേഖരിച്ചിട്ടുണ്ട്. കേസിന്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

 

തലസ്ഥാന നഗരിയില്‍ വിദ്യാഭ്യാസവും സാമൂഹിക നിലയും ഉള്ള ഒരു ഡോക്ടര്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ ഇത്തരമൊരു ക്രൂരകൃത്യം നടത്തിയെന്ന വിവരം സമൂഹത്തില്‍ വ്യാപക ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ശാസ്ത്രത്തെയും വൈദ്യശാസ്ത്രത്തെയും പ്രതിനിധീകരിക്കുന്ന ഒരാള്‍ തന്നെ മന്ത്രവാദ സംശയത്തിന്റെ പേരില്‍ കൊലപാതകത്തിലേക്ക് നീങ്ങിയെന്ന വാര്‍ത്ത പലരെയും അമ്പരപ്പിച്ചിട്ടുണ്ട്.

  • Related Posts

    ഒളിച്ചുകടന്നത് ചാർട്ടേഡ് വിമാനങ്ങളിൽ, യുപിയിലെ ആഡംബര ഹോട്ടലിൽ താമസം; ശിവസേനയെ പിളർത്തിയ ‘ഓപ്പറേഷൻ ടൈഗർ’

    Spread the love

    Spread the loveമുംബൈ ∙ ഉദ്ധവ് താക്കറെയുടെ ശിവസേന ക്യാംപിലെ 9 ലോക്‌സഭാ എംപിമാരിൽ 6 പേർ കളം മാറിയത് അതിരഹസ്യമായി ആസൂത്രണം ചെയ്ത ‘ഓപ്പറേഷൻ ടൈഗർ’ എന്ന് പേരിട്ട നീക്കത്തിലൂടെ. ജൂൺ 16 ചൊവ്വാഴ്ചയാണ് വിമത നീക്കങ്ങൾക്ക് തുടക്കമായത്. മഹാരാഷ്ട്രയിലെ…

    ‘ആലോചനയില്ലാതെ എടുത്ത തീരുമാനമല്ല, കാരണങ്ങൾ പര്യാപ്തം’; ടെലിഗ്രാം നിരോധനം ശരിവച്ച് ഡൽഹി ഹൈക്കോടതി

    Spread the love

    Spread the loveന്യൂഡൽഹി ∙ ജൂൺ 21ന് നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാമിന് ഏർപ്പെടുത്തിയ അഞ്ചു ദിവസത്തെ താൽക്കാലിക നിരോധനം ഡൽഹി ഹൈക്കോടതി ശരിവച്ചു. പരീക്ഷാ പേപ്പർ ചോർച്ചയോ പ്ലാറ്റ്‌ഫോമിന്റെ ദുരുപയോഗമോ ഉണ്ടാകാതിരിക്കാൻ നടപടി അത്യാവശ്യമാണെന്ന കേന്ദ്ര സർക്കാരിന്റെ വാദത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *