കൊച്ചി ∙ യുഎസ് പ്രതിരോധ വകുപ്പിനു വേണ്ടി ഇന്ത്യയിൽ ആയുധം നിർമിക്കാനുള്ള വ്യാജ കരാർ കാണിച്ചു കബളിപ്പിച്ച് 700 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളായ വിപിവിവി കമ്പനി യുഎസ്–ഇറാൻ യുദ്ധസാഹചര്യം മുതലെടുത്തു പുതിയ തട്ടിപ്പുമായി രംഗത്ത്. കമ്പനിയുടെ തട്ടിപ്പുകൾ വാർത്തയാകാത്ത മറ്റു സംസ്ഥാനങ്ങളിലാണ് ഇവർ വീണ്ടും പണപ്പിരിവ് തുടങ്ങിയത്.
പദ്ധതിയുടെ നടത്തിപ്പിനു ഗാരന്റിയായി യുഎസ് പ്രതിരോധവകുപ്പ് കൈമാറിയ 43,000 കോടി രൂപ വിലമതിക്കുന്ന സ്വർണം അടങ്ങിയ കപ്പൽ യുദ്ധകാലത്തു ഹോർമുസ് വഴി വരുമ്പോൾ ഹൂതി സായുധ ഗ്രൂപ്പുകളുടെ പിടിയിലായെന്നാണു വിപിവിവി കമ്പനിയുടെ പ്രതിനിധികൾ പ്രചരിപ്പിക്കുന്നത്. പിടിയിലായ കപ്പലിൽ സ്വർണമുള്ള വിവരം അറിയാത്ത ഹൂതി ഗ്രൂപ്പുകൾ കപ്പൽ വിട്ടുനൽകാൻ 10 ദശലക്ഷം യുഎസ് ഡോളർ (ഏകദേശം 100 കോടി രൂപ) മോചനദ്രവ്യം ആവശ്യപ്പെടുന്നതെന്നും ഈ തുക കൈമാറി കപ്പൽ മോചിപ്പിക്കാൻ യുഎസിനു നയതന്ത്ര തടസ്സമുള്ളതിനാൽ ഈ ചുമതല കമ്പനിയെ ഏൽപ്പിച്ചു എന്നുമാണ് കേരളത്തിനു പുറത്തു നിക്ഷേപകർക്കിടയിൽ നടത്തുന്ന പ്രചാരണം.
ഈ 100 കോടി രൂപ കണ്ടെത്താനുള്ള നിക്ഷേപ സമാഹരണമാണ് ഇപ്പോൾ നടത്തുന്നത്. ‘ഹോർമുസ് മിഷൻ’ പൂർത്തിയാക്കുമ്പോൾ 20 ദശലക്ഷം ഡോളർ യുഎസ് പ്രതിരോധ വകുപ്പ് വിപിവിവിക്കു ‘വാർ കാഷ്വൽറ്റി ഫണ്ടായി’ കൈമാറുമെന്നും അതു കിട്ടുമ്പോൾ ഇപ്പോൾ മിഷനു ഫണ്ട് നൽകുന്ന ഓരോരുത്തർക്കും 6 മാസത്തിനുള്ളിൽ ഇരട്ടി തുക തിരികെ നൽകാൻ കഴിയുമെന്നാണു പ്രചാരണം.
കമ്പനിയുടെ കള്ളപ്പണനീക്കത്തിനു നേതൃത്വം നൽകുന്ന വിശാഖപട്ടണം സ്വദേശിയായ ഹവാല ദല്ലാളാണ് കള്ളക്കഥ പ്രചരിപ്പിക്കുന്നത്. തട്ടിപ്പിനു കൂട്ടുനിൽക്കുന്നവരിൽ ഇയാളൊഴികെയുള്ള 22 പേരും കേരളത്തിൽ റജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതികളാണ്. തട്ടിയെടുത്ത പണം വിദേശത്തേക്കു കടത്തിയ ശേഷം ബഹ്റൈനിലേക്കു കടന്ന കമ്പനിയുടെ ‘ഡിഫൻസ് ലേഡി’ ഇക്കാര്യം വിവരിക്കുന്ന വിഡിയോ സഹിതമാണു കള്ളക്കഥയുടെ പ്രചാരണം. പരാതിക്കാരോട് ആഭിമുഖ്യമുള്ള കമ്പനി ജീവനക്കാർ തന്നെയാണു വിവരം കൈമാറിയത്.






