പാനൂർ (കണ്ണൂർ) ∙ പാനൂരിൽ ആത്മഹത്യ ചെയ്ത അധ്യാപിക ആദിത്യ അനിൽകുമാറിനെ (28) ആൺസുഹൃത്ത് ശരൺ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ആദിത്യ അനിൽകുമാർ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയനായ ആൺസുഹൃത്ത് പന്ന്യന്നൂർ മനേക്കര മാത്തന്റവിട ശരണിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ശരൺ മർദിച്ചതിലുള്ള മനോവിഷമമാണ് ആദിത്യയെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നു മാതാവ് പി.പി.ഉദയ പൊലീസിനു മൊഴി നൽകിയിരുന്നു. കഴിഞ്ഞ 8ന് തലശ്ശേരി ബസ് സ്റ്റാൻഡിൽവച്ച് ശരൺ അടിച്ചുപരുക്കേൽപിച്ചെന്നായിരുന്നു പരാതി. യുവതിയുടെ സൗഹൃദങ്ങളിൽ സംശയമായതോടെ കഴിഞ്ഞ 8ന് തലശ്ശേരിയിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തെന്നും യുവതിയെ ബന്ധുക്കൾക്കിടയിൽ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ഫോൺ സന്ദേശങ്ങൾ അയച്ചെന്നും ശരൺ പൊലീസിനു മൊഴിനൽകിയിട്ടുണ്ട്. 10 മാസം മുൻപ് വിവാഹാലോചനയ്ക്കിടെയാണ് ഇരുവരും പരിചയപ്പെട്ടത്. ബന്ധം യുവതിയുടെ വീട്ടുകാർക്ക് ഇഷ്ടപ്പെടാത്തതിനാൽ വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ വീട്ടുകാരറിയാതെയാണു സൗഹൃദത്തിലായതെന്നും ശരൺ മൊഴി നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ 14ന് ആണ് ആദിത്യയെ വള്ളങ്ങാട്ടെ വീട്ടിൽ തൂങ്ങിയനിലയിൽ കണ്ടത്. അമ്മയുടെ പരാതിയിൽ പിറ്റേദിവസം പൊലീസ് കേസെടുത്തു. ചികിത്സയ്ക്കിടെ 18ന് വൈകിട്ടാണു ആദിത്യ മരിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വള്ളങ്ങാട്ടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി ക്യാംപസിൽ ഗെസ്റ്റ് ലക്ചററായിരുന്നു ആദിത്യ. ഇന്നലെ വൈകിട്ടാണ് പൊലീസ് ഇൻസ്പെക്ടർമാരായ പി.കെ.ജിതേഷ്, എസ്ഐമാരായ മുഹമ്മദ് സജീർ, മറിയ പ്രിൻസ്, എസ്ഐ ബൈജു എന്നിവരുടെ നേതൃത്വത്തിൽ ശരണിനെ വീട്ടിൽനിന്ന് പിടികൂടിയത്. ശരണിനെ റിമാൻഡ് ചെയ്തു.






